കൗണ്ടി ഡോണഗലിലെ ലെറ്റർകെന്നിയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് പരിക്ക്. കൗണ്ടിയിലെ ഏറ്റവും വലിയ ടൗണായ ലെറ്റർകെന്നിയില്‍ ഏതാനും നാളുകളായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച ലവർ മെയിൻ സ്ട്രീറ്റ് പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിക്കുകളോടെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പുര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം.
ഇതിന് ശേഷം ശനിയാഴ്ച മറ്റൊരാള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ 4 മണിയോടെ രമേൽട്ടൻ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും ചാടിയിറങ്ങിയ മൂന്നംഗ സംഘം ഒരു പുരുഷനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം പ്രദേശത്ത് ഷോപ്പിങ് സെന്റര്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പുരുഷനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
രമേൽട്ടൻ റോഡില്‍ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നത് ഒരു സില്‍വര്‍ കളര്‍ വോൾഗവേജൻ കാര്‍ ആണെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഈ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആയിരുന്നവരോ, പ്രദേശത്ത് കൂടി കടന്നുപോകുന്ന സമയം ഈ കാറിന്റെ ദൃശ്യങ്ങള്‍ ഡാഷ് ക്യാമറയില്‍ പതിഞ്ഞവരോ തങ്ങളുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 074-9167100.