അയര്‍ലണ്ടിലെ വിദേശ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

New Update
V

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റും അനുമതിയും നല്‍കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ കുറഞ്ഞ വാര്‍ഷിക ശമ്പളതോത് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്മാപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.

Advertisment

ഇതിന്റെ ആദ്യഘട്ടം 2026 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2030 വരെ നിലനില്‍ക്കുന്ന ഈ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു വിദേശ നോൺ -ഇ ഇ എ തൊഴിലാളിക്ക് തൊഴില്‍ അനുമതി ലഭിക്കുന്നതിനായി തൊഴിലുടമ നിര്‍ബന്ധമായും നല്‍കേണ്ട കുറഞ്ഞ വാര്‍ഷിക ശമ്പളമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് അനുബന്ധമായി മണിക്കൂറുകണക്കിലുള്ള കുറഞ്ഞ ശമ്പള നിരക്കും പാലിക്കേണ്ടതുണ്ട്. പുതിയ റോഡ്മാപ്പ്, അയര്‍ലന്‍ഡിന്റെ തൊഴില്‍ വിപണിയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണവും ഉറപ്പാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ക്കുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം

2026 മാര്‍ച്ച് 1 മുതല്‍ വിവിധ തൊഴില്‍-അനുമതി വിഭാഗങ്ങളില്‍ ശമ്പളതോതുകള്‍ ഉയരും. അതില്‍ ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ക്കുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം €34,000ല്‍ നിന്ന് €36,605 ആയി,

ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റുകള്‍

ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റുകള്‍ക്കുള്ളത് €38,000ല്‍ നിന്ന് €40,904 ആയി ഉയര്‍ത്തി.

ഹെല്‍ത്കെയര്‍ അസിസ്റ്റന്റുകള്‍, ഹോം കെയറര്‍മാര്‍

ഹെല്‍ത്കെയര്‍ അസിസ്റ്റന്റുകള്‍, ഹോം കെയറര്‍മാര്‍ എന്നിവര്‍ക്കുള്ള കുറഞ്ഞ വേതനം €30,000ല്‍ നിന്ന് €32,691 ആയി ഉയരും കൂടാതെ മീറ്റ് പ്രോസസ്സിംഗ്, ഹോര്‍ട്ടികള്‍ച്ചര്‍, എന്നിവര്‍ക്കുള്ള കുറഞ്ഞ വേതനം €30,000ല്‍ നിന്ന് €32,691 ആയി ഉയര്‍ത്തി.

പുതുതായി ബിരുദം നേടിയ യുവ തൊഴിലാളികള്‍ക്ക് തുടക്കത്തില്‍ കുറവായ ശമ്പളതോതുകള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ ശമ്പള ഉയര്‍ച്ചാ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2023-ല്‍ പ്രഖ്യാപിച്ചിരുന്ന പഴയ രണ്ടുവര്‍ഷ പദ്ധതിയുടെ സമഗ്രമായ അവലോകനം നടത്തി. ഇതിനായി തൊഴിലുടമകളും തൊഴിലാനുമതി കൈവശം വഹിക്കുന്നവര്‍, ട്രേഡ് യൂണിയനുകള്‍, തൊഴിലാളി സംഘടനകള്‍, ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നായി 150-ത്തിലധികം നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഉയര്‍ന്നുവരുന്ന ബിസിനസ് ചിലവുകളും അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വവും എന്നിവയെയും സര്‍ക്കാര്‍ പരിഗണനയില്‍ ഉള്‍പ്പെടുത്തി.

ഈ റോഡ്മാപ്പ് എംപ്ലോയ്മെന്റ് പെർമിറ്സ് ആക്ട് 2024-ന്റെ ലക്ഷ്യങ്ങളോട് നിരക്കുന്നതാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ബിസിനസുകളുടെ നിലനില്‍പ്പും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പുതിയ റോഡ്മാപ്പ് നടപ്പില്‍ വരുന്നതോടെ അയര്‍ലന്‍ഡിലെ പ്രവാസി തൊഴിലാളികള്‍ക്കും, പ്രത്യേകിച്ച് ജനറല്‍, ക്രിട്ടിക്കല്‍ സ്‌കില്‍സ് വിഭാഗങ്ങളിലും ഹെല്‍ത്കെയര്‍ ബന്ധപ്പെട്ട തൊഴിലിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ശമ്പളനിരക്കില്‍ ഗണ്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍.

Advertisment