ജിദ്ദ: കഴിഞ്ഞ ദിവസം റിയാദിലും അൽഖോബാറിലും മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് പ്രവാസി സമൂഹത്തിന് നടുക്കം സമ്മാനിച്ചു.
ഇടുക്കി, പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തൊടുപുഴ, ഉടുമ്പന്നൂർ സ്വദേശിയും പരേതനായ സൈനുദ്ധീൻ - മിസ്‌രി ദമ്പതികളുടെ മകനുമായ നസീർ സൈനുദ്ദീൻ (53) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഇഹലോകവാസം വെടിഞ്ഞത്. ഭാര്യ: നസീമ. മക്കൾ: ഫായിസ്, അഫ്‌ന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 32 വർഷമായി റിയാദിൽ പ്രവാസിയാണ് മരിച്ച നസീർ സൈനുദ്ധീൻ.
റിയാദ് കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവർ മരണാന്തര നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.
പാലക്കാട്, കല്ലടിക്കോട് സ്വദേശിയും ബാവ - നൂർജഹാൻ ദമ്പതികളുടെ മകനുമായ പറക്കാട് അബ്ദുൽ ലത്തീഫ് വാവു ബാവ (51) ആണ് അൽഖോബാറിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്ത്.
രാവിലെ അൽഖോബാർ റാക്കയിലുള്ള താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് സുഹ്യത്തുക്കൾ അൽസലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഖോബാറിലെ ഇൻറർ റെൻറ് എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കിഴക്കൻ സൗദിയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നു.