/sathyam/media/media_files/2025/02/18/Ffrw6N8y4vv8NATs4p0X.jpg)
കുവൈറ്റ് : ചാലക്കുടിക്കാരന്‍ റിജോ ആന്‍റണി, ഫെഡറല്‍ ബാങ്ക് പോട്ട ബ്രാഞ്ച് കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് കുവൈറ്റിലെ പ്രവാസി മലയാളികളെയാണ്. കുവൈറ്റില്‍ വ്യാപകമായി സുഹൃത്ത് വലയവും സൗഹൃദ കൂട്ടായ്മകളും ഉണ്ടായിരുന്നയാളായിരുന്നു റിജോ.
ഓട്ടോ മൊബൈല്‍ രംഗത്ത് ലോകത്തിലെ തന്നെ ഒന്നാംനിര സ്ഥാപനമായ 'അല്‍ ഗാനിം' കമ്പനിയുടെ കുവൈറ്റ് ഷൂവൈഖിലെ പാര്‍ട്സ് വിഭാഗത്തിലായിരുന്നു റിജോയ്ക്ക് ജോലി. തുടക്കത്തില്‍ നല്ല വരുമാനമായിരുന്നു ഇവിടെ നിന്നു റിജോയ്ക്ക് ലഭിച്ചത്.
ഭാര്യ കുവൈറ്റില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റഫ് നഴ്സായി ജോലിനോൽക്കുകയാണ്. അവരെക്കുറിച്ചും എല്ലാവര്‍ക്കും വളരെ നല്ല അഭിപ്രായം മാത്രമാണുള്ളത്.
പക്ഷേ മദ്യവും ധൂര്‍ത്തൂം സുഹൃത്തുക്കളുമായിരുന്നു റിജോയുടെ ദൗര്‍ബല്യം. അല്‍ ഗാനിം സ്റ്റോറില്‍ അത്യാവശ്യം കൃത്രിമം നടത്തിയും റിജോ പണം നേടിയിരുന്നു. എന്നാല്‍ അവിടെ കൃത്രിമം പിടിക്കപ്പെട്ടതോടെ ഷൂവൈഖിലെ കമ്പനിയില്‍ നിന്നും ജഹ്റയിലേയ്ക്ക് റിജോയേ മാറ്റി.
അവിടെയും കൃത്രിമം കണ്ടെത്തിയതോടെ ജോലി നഷ്ടമായി. അതോടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. കൂട്ടുകൂടി മദ്യപിക്കുക, നല്ല ഭക്ഷണം കഴിക്കുക നല്ല മത്സ്യവും മാസവും കഴിക്കുക എന്നതൊക്കെ ആയിരുന്നു റിജോയുടെ പ്രധാന വിനോദം. പണം ചോര്‍ന്നതും ആ വഴിക്കാണ്. വേറൊരു കുഴപ്പങ്ങളും റിജോയില്‍ ആരും കണ്ടതുമില്ല .
കുവൈറ്റില്‍ കിട്ടുക സാധാരണ ചാരായമാണ്. വിദേശ മദ്യം വേണമെങ്കില്‍ വലിയ വില നൽകണം.
അതില്‍ തന്നെ കൂടിയ ബ്രാന്‍ഡ് ഉയര്‍ന്ന വില നല്കി സംഘടിപ്പിച്ചാണ് കൂട്ടുകാരുമൊത്ത് മരുഭൂമിയിലും മറ്റും ക്യാമ്പു നടത്തുക. ഒപ്പം അങ്കമാലിക്കാരുടെ ഇഷ്ട വിഭവമായ പോര്‍ക്ക് ഇറച്ചി ഉള്‍പ്പെടെ സംഘടിപ്പിക്കും.
അമേരിക്കന്‍ ക്യാമ്പുകളില്‍ നിന്നാണ് പോര്‍ക്കിറച്ചി സംഘടിപ്പിക്കുക. അതിനും വലിയ വിലയാണ്. ഇതിനെല്ലാമായിരുന്നു റിജോ പണം ധൂര്‍ത്തടിച്ചത്.
ചാലക്കുടിയില്‍ ആണെങ്കിലും സാമാന്യം സാമ്പത്തിക ഭദ്രതയുള്ള പുരാതന കുടുംബമായിരുന്നു ഇവരുടേത്. പക്ഷേ കൂട്ടുകാരും ധൂര്‍ത്തൂം ആകുമ്പോള്‍ പണം ഒന്നിനും തികയാതെ വരും.
ഇതൊക്കെയാണെങ്കിലും റിജോ ഇങ്ങനൊരു അതിക്രമം കാണിക്കുമെന്ന് ചിന്തിക്കാന്‍ കുവൈറ്റിലെ പ്രവാസികള്‍ക്ക് കഴിയുന്നില്ല. ഗിന്നസ് റിക്കോര്‍ഡില്‍ ഇടംപിടിക്കത്തക്ക വിധം കഷ്ടിച്ച് 3 മിനിറ്റുകൊണ്ടാണ് ബാങ്കില്‍ അതിക്രമിച്ചു കയറി ക്യാഷ് കൌണ്ടര്‍ തുറപ്പിച്ച് 15 ലക്ഷം രൂപയുമായി റിജോ മടങ്ങിയത്.
ലോകത്ത് തന്നെ ഇത്രയും മിന്നല്‍ വേഗത്തില്‍ നടന്ന മറ്റൊരു ബാങ്ക് കൊള്ള കാണില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫലത്തില്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച റിജോയ്ക്ക് ഒരു 'പാവം കള്ളന്‍' ഇമേജാണ് കുവൈറ്റിലെ പ്രവാസികള്‍ക്കിടയിലുള്ളത്.
റിജോയ്ക്കൊപ്പം ഓസിന് വെള്ളമടിച്ചു രസിച്ചു നടന്ന വിരുതന്മാര്‍ രണ്ടു മൂന്നു ദിവസമായി മാളത്തില്‍ ഒളിച്ചിരിക്കയാണ് എന്നാണ് പ്രവാസികള്‍ പറയുന്നത്.