കുവൈത്ത് സിറ്റി : പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ ശക്തമായ സാഹചര്യത്തിൽ സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാന കമ്പനികൾ യുഎഇ ലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കുന്നു.
ബ്രിട്ടീഷ് എയർവേയ്സ്, സിംഗപൂർ എയർലൈൻസ്, എയർ കാനഡ,യുണൈറ്റഡ് എയർലൈൻസ്, കെഎൽഎം എന്നിവയുൾപ്പെടെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാന കമ്പനികൾ ദുബായിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തി വച്ചു.
ചില സർവീസുകൾ വഴി തിരിച്ചു വിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂൺ അവസാനമോ ജൂലൈ ആദ്യമോ വരെ വിലക്ക് ഏർപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
കൂടാതെ വിദേശ യാത്ര നടത്തുന്നവർക്ക് പ്രത്യേക മുൻകരുതൽ പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
യാത്രക്കാർ അവരുടെ എയർലൈനുകളുടെ സ്റ്റാറ്റസും റീബുക്കിങ് ഒപ്ഷനുകളും പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാർക്ക് നിർദ്ദേശം നൽകി.
കുവൈത്തിൽ കഴിയുന്ന മറ്റ് രാജ്യങ്ങളിലുമുള്ള ഫ്രഞ്ച് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഫ്രഞ്ച് എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.
വരും ദിവസങ്ങളിൽ ഇറാൻ, ഇറാഖ്, ജോർദാൻ, ഇസ്രായേൽ, പലസ്തീൻ , ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും ഫ്രഞ്ച് എംബസി തങ്ങളുടെ പൗരന്മാർക്ക് നൽകിയ നിർദ്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.