കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇതോടെ ലോകത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ സ്ഥലമായി കുവൈറ്റ് മാറി.
രാജ്യത്തെ ജഹ്റയിലും, അബ്ദലിയിലും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
രാജ്യത്ത് അനുഭവപ്പെടുന്ന ഈ അസാധാരണമായ ഉയർന്ന താപനിലയ്ക്ക് കാരണം മൺസൂൺ കാലത്ത് ഇന്ത്യയിൽ നിന്നുള്ള ന്യൂനമർദത്തിന്റെ സ്വാധീനമാണ്.
ഇത് അതീവ ചൂടേറിയ ഒരു വായുപിണ്ഡത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. താപനിലയിലെ വർദ്ധനവ് വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം.
ചില പ്രദേശങ്ങളിൽ ശനിയാഴ്ച പകൽ താപനില 50-നും 52-നും ഇടയിലായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.