/sathyam/media/media_files/2025/08/18/images-1280-x-960-px103-2025-08-18-00-25-01.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന മദ്യവിഷബാധയിൽ 23ൽ അധികം പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 71 പേരെ പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
ഇവരിൽ നാലു വിദേശികളെയാണ് മുഖ്യ പ്രതികളായി തിരിച്ചറിഞ്ഞിരിക്കുന്നത്. പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നും ഉറവിടങ്ങൾ സൂചിപ്പിച്ചു.
വിഷമുള്ള മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ തേടിയ എല്ലാ വിദേശികളെയും ഉടൻ നാട്ടുകടത്തുമെന്നും, ഇവരുടെ പേരുകൾ തിരിച്ചുവരവ് നിരോധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം നേരത്തെ നടത്തിയ അന്വേഷണത്തിൽ അപകടകാരിയായ മെത്തനോൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന കുറ്റകൃത്യ സംഘത്തെ പിടികൂടിയിരുന്നു.
ഇതാണ് നിരവധി പ്രവാസികളുടെ മരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം സംഭവങ്ങളിൽ കുവൈത്ത് സഹിഷ്ണുതയില്ലാതെ മുന്നോട്ടുപോകുമെന്ന് അധികൃതർ ആവർത്തിച്ചു.