/sathyam/media/media_files/2026/02/04/48fd7802-4839-486d-b427-b33bd0d0f05c-2026-02-04-23-04-30.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫസ്റ്റ് വാറന്റ് ഓഫീസർ ഖാലിദ് അൽ-ഷറഫ് അന്തരിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ഇദ്ദേഹത്തിന് രാജ്യം സൈനിക ബഹുമതികളോടെ വിട നൽകി.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ജയിൽ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിലാണ് ഖാലിദ് അൽ-ഷറഫിന് ഗുരുതരമായി പരിക്കേറ്റത്. ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അൽ-ഹാജ്രി, സൗദ് അൽ-ഖംസാൻ എന്നീ ഉദ്യോഗസ്ഥർ നേരത്തെ മരണപ്പെട്ടിരുന്നു. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി ഉയർന്നു.
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ ബലിനൽകിയ ഉദ്യോഗസ്ഥരുടെ ത്യാഗം നിസ്തുലമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഒന്നാം ഉപ പ്രധാനമന്ത്രി യും ആഭ്യന്തര മന്ത്രിയുമായ ശൈഖ് യുസഫ് അൽ സബാഹ് ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ബന്ധുക്കളും പങ്കെടുത്ത വികാരനിർഭരമായ ചടങ്ങുകളോടെയാണ് ഖാലിദ് അൽ-ഷറഫിന്റെ മൃതദേഹം സംസ്കരിച്ചത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച ഈ ഉദ്യോഗസ്ഥരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചാണ് ആഭ്യന്തര മന്ത്രാലയം ആദരമർപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us