/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ്: കുവൈറ്റിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ (PIFSS) നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ പ്രതികൾക്ക് കഠിനശിക്ഷ വിധിച്ച് കോടതി. ഗൾഫ് പൗരനായ മുഖ്യപ്രതിക്ക് 15 വർഷം തടവും സോഷ്യൽ സെക്യൂരിറ്റിയിലെയും ബാങ്കിലെയും ജീവനക്കാർക്ക് 10 വർഷം വീതം തടവുമാണ് ക്രിമിനൽ കോടതി വിധിച്ചത്.
40 ലക്ഷത്തിലധികം കുവൈറ്റ് ദിനാർ (ഏകദേശം 120 കോടിയിലധികം രൂപ) തട്ടിയെടുത്തു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ജഡ്ജി അഹമ്മദ് അൽ സാദിയുടെ നേതൃത്വത്തിലുള്ള കോടതി ഈ വിധി പ്രസ്താവിച്ചത്.
2007 മുതൽ 2022 വരെയുള്ള കാലയളവിൽ ഗൾഫ് പൗരന്മാരുടെ അനന്തരാവകാശ രേഖകളിൽ കൃത്രിമം കാണിച്ചും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചും പ്രതികൾ പണം തട്ടിയെടുക്കുകയായിരുന്നു. വിവാഹിതരായ വ്യക്തികൾ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരുടെ രേഖകളിൽ മാറ്റം വരുത്തിയാണ് ഇവർ അനധികൃതമായി പണം കൈമാറിയത്.
തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിനായി ബാങ്ക് ജീവനക്കാരന് 10,000 ദിനാറും സോഷ്യൽ സെക്യൂരിറ്റി ജീവനക്കാരിക്ക് 3,940 ദിനാറും മുഖ്യപ്രതി കൈക്കൂലിയായി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മുഖ്യപ്രതിക്ക് 82 ലക്ഷത്തിലധികം ദിനാർ പിഴ ചുമത്തിയ കോടതി, സോഷ്യൽ സെക്യൂരിറ്റി ജീവനക്കാരിക്കൊപ്പം ചേർന്ന് 41 ലക്ഷം ദിനാർ തിരികെ അടയ്ക്കാനും ഉത്തരവിട്ടു.
ബാങ്ക് ജീവനക്കാരന് 59 ലക്ഷം ദിനാറാണ് പിഴ വിധിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും കോടതി വിധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us