/sathyam/media/media_files/2025/01/03/r6lLCmp1HiyOASp9eePy.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻ സൈബർ തട്ടിപ്പിന് പദ്ധതിയിട്ട സംഘം പിടിയിൽ. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച രണ്ട് ചൈനക്കാരാണ് അറസ്റ്റിലായത്.
സംഭവത്തിൽ സൈബർ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഫർവാനിയ മേഖലയിലെ ഉപഭോക്താക്കൾക്ക് 5G നെറ്റ്‌വർക്ക് വേഗത 2G ആയി കുറഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.
കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിൽ ഇതിന് വ്യക്തമായ കാരണം കണ്ടെത്താനായില്ല. അതേസമയം, മൊബൈൽ ടവർ വഴി സംശയാസ്പദമായ സിഗ്നലുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണ സംഘം പരിശോധന ശക്തമാക്കി.
സിഗ്നൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഒരു വാഹനത്തിൽ നിന്ന് സംശയകരമായ നെറ്റ്വർക്ക് സിഗ്നലുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനവും കണ്ടെത്തി.
പിടിയിലായവരിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അനേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ ഡാറ്റകളും കണ്ടെത്തി.
ഒ.ടി.പി ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി അത്യാധുനിക രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്താനായിരുന്നു ഇവരുടെ പദ്ധതി.
പ്രധാന സൂത്രധാരൻ രാജ്യം വിട്ടു
അന്വേഷണത്തിൽ സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഇതിനകം രാജ്യം വിട്ടതായും വ്യക്തമായിട്ടുണ്ട്. പിടിയിലായ രണ്ട് പേരും 15 ദിവസം മുമ്പാണ് ഒരു കോൺട്രാക്റ്റിംഗ് കമ്പനിയുടെ വിസയിൽ കുവൈറ്റിൽ പ്രവേശിച്ചത്.
ഇവരുടെ ബയോമെട്രിക് വിവരങ്ങൾ നേരത്തെ രേഖപ്പെടുത്തിയവയുമായി പൊരുത്തപ്പെടുന്നില്ല എന്നതും, തട്ടിപ്പിനായി രാജ്യത്ത് നിരോധിച്ചിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും
തട്ടിപ്പിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നുണ്ട്. അവസരോചിതമായ ഇടപെടലിലൂടെ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പിന് തടയിടാൻ സാധിച്ചതിൽ അന്വേഷണ സംഘവും ആഭ്യന്തര മന്ത്രിയും സംതൃപ്തി പ്രകടിപ്പിച്ചു.
പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി ജനറൽ ഹാമിദ് അൽദവാസിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.