കുവൈറ്റ് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. ക്രിമിനൽ സുരക്ഷ, പൊതുസുരക്ഷ വിഭാഗങ്ങൾ, പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ്, ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളെ നിയോഗിച്ചു.
ഇഫ്താർ സമയത്തിന് മുമ്പായി വീടുകളിലും പൊതുസ്ഥലങ്ങളിലും ഭിക്ഷാടനത്തിനെത്തുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പിടിയിലാകുന്ന വിദേശികൾക്ക് അടിയന്തര നാടുകടത്തൽ വിധിക്കും.
കൂടാതെ, അവരുടെ സ്പോൺസർമാരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയും നിയമനടപടികൾ ഉണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്സ് അറിയിച്ചു.
റമദാനിന്റെ ആദ്യ ദിനങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ ഭിക്ഷാടനത്തിനിടെ പിടിയിലായ 11 വിദേശികളെ ഇതിനകം തന്നെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഈ അനാചാരത്തിനെതിരെ പൗരന്മാരുടെയും വിദേശികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.