കുവൈത്ത് സിറ്റി: കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിച്ചാൽ തൊഴിലാളികൾക്ക് സ്പോൺസർമാർക്കെതിരെ പരാതി നൽകാമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ-ഒതൈബി. രാജ്യത്ത് ജൂലായ് 1 മുതലാണ് എക്‌സിറ്റ് പെർമിറ്റ് നടപ്പിലാക്കുന്നത്.
അവകാശലംഘനം ഉണ്ടായാൽ തൊഴിലാളികൾ തൊഴിൽ വിഭാഗത്തിലാണ് പരാതി നൽകേണ്ടത് എന്നും മന്ത്രാലയം വ്യക്തമാക്കി. എക്‌സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കുന്ന തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി ലഭിച്ച ഉടൻ തന്നെ ഇതിനു അംഗീകാരം നൽകുമെന്നും ഇതിനു മറ്റു കാല താമസം നേരിടുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ യാത്രയ്ക്ക് വളരെ മുമ്പുതന്നെ എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥന സമർപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അംഗീകാരം വേഗത്തിലാക്കാൻ തൊഴിലുടമയുമായി നേരിട്ട് ആശയവിനിമയം നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.
സ്ഥാപനത്തിന്റ ഇടപാടുകളിൽ ഒപ്പ് വെക്കാൻ ചുമതലപ്പെടുത്തിയ വ്യക്തിക്ക് ആയിരിക്കും തൊഴിലാളിയുടെ എക്‌സിറ്റ് പെർമിറ്റിനു അനുമതി നൽകാൻ അർഹത ഉണ്ടായിരിക്കുക. സാഹൽ ആപ്പ് ആഷൽ പ്ലാറ്റഫോമുകൾ വഴിയാണ് തൊഴിലാളി എക്‌സിറ്റ് പെർമിറ്റിനു അപേക്ഷിക്കേണ്ടത്.
വ്യക്തിഗത വിവരങ്ങളും നിർദ്ദിഷ്ട യാത്രാ തീയതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയിരിക്കണം. ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തി നാല് മണിക്കൂർ നേരവും അവധി ദിനങ്ങളിൽ പോലും ഈ സേവനം ലഭ്യമായിരിക്കും.
അടിയന്തര യാത്രാ സാഹചര്യങ്ങൾ ഉള്ളവർക്കും ഡിജിറ്റൽ നടപടികൾ കൈകാര്യം ചെയ്യാൻ അറിയാത്ത സാധാരണ തൊഴിലാളികൾക്കും വേണ്ടി തൊഴിലാളികളുടെ പേരിൽ തൊഴിലുടമയ്ക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. യാത്രാ വേളയിൽ വിമാന താവളത്തിൽ ഇവയുടെ പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രേഖ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രദർശിപ്പിക്കണം.