/sathyam/media/media_files/2025/06/12/O9n8siKOvVuBesGHAvtF.webp)
തിരുവനന്തപുരം: കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ രാജ്യം വിടുന്നതിനു മുമ്പ് അവരുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി.
പുതിയ ഉത്തരവില്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. സ്വകാര്യ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രവാസികളും അത് താല്‍ക്കാലികമായോ സ്ഥിരമായോ കുവൈത്ത് വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
പ്രവാസി തൊഴിലാളികളുടെ മൊബിലിറ്റിയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നിയന്ത്രണ നടപടിയാണ് ഈ നീക്കമെങ്കിലും ആശങ്കകള്‍ ഏറെയാണ്.
ഇത് ഏറ്റവും അധികം ബാധിക്കുക നിര്‍മാണ മേഖലയിലെ തൊഴിലാളികളെയാണ്. മറ്റുള്ളവരെയും എക്‌സിറ്റ് പെര്‍മിറ്റ് സാരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ആയിരക്കണക്കിനു തൊഴിലാകളികള്‍ ഉള്ളയിടങ്ങിളില്‍ അവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭ്യമായി വരുമ്പോഴേയ്ക്കും സ്വാഭാവിക കാലതാമസം ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളില്‍ നാട്ടില്‍ പോകണം, എന്ന അവസ്ഥ വന്നാല്‍ പെര്‍മിറ്റ് കിട്ടാതെ പോകാന്‍ പറ്റില്ല.
ജൂലൈ ഒന്നു മുതലാണു നിയമം പ്രാബല്യത്തില്‍ വരിക. ജീവനക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍, യാത്രാ തീയതി തുടങ്ങിയ വിവരങ്ങള്‍ എക്‌സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സഹ്ല്‍ ആപ്പ് വഴിയോ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജൂണ്‍ - ജൂലൈ മാസങ്ങളിലാണു കൂടുതല്‍ പേരും അവധിയെടുക്കുന്നത്. ഈ മാസങ്ങളില്‍ ചൂട് കൂടുതലായിരിക്കുമെന്നതിനാല്‍ സ്പോണ്‍സര്‍മാര്‍ വിദേശ രാജ്യങ്ങളില്‍ യാത്രയിലായിരിക്കും. ഈ സമയത്തു തന്നെയാണു തൊഴിലാളികളും നാട്ടിലേക്കു യാത്ര ചെയ്യുന്നത്.
ഈ സമയം ടിക്കറ്റ് നിരക്കു കൂടുതലായിരിക്കുമെന്നതിനാല്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ തൊഴിലാളികള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകും. എന്നാല്‍, എക്‌സിറ്റ് പെര്‍മിറ്റ് കൂടി കിട്ടണമെന്ന സാഹചര്യം വന്നാല്‍ തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്ര അവതാളത്തിലാകും. .
ചെറിയ ഒരു ഡിലേ പോലും യാത്ര മാറ്റിവെക്കേണ്ട അവസ്ഥയിലേക്കു എത്തിക്കും. തൊഴിലുടമകള്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്. പാസ്‌പോര്‍ട്ട് വാങ്ങി വെക്കുന്നതിന് തുല്യമാണ് എക്‌സിറ്റ് പെര്‍മിറ്റ് നിയമമെന്നാണ് പ്രവാസികളുടെ ആശങ്ക.
എന്നാല്‍, ആശങ്കകള്‍ വേണ്ടെന്ന മറുപടിയാണു കുവൈത്ത് മന്ത്രാലയം നല്‍കുന്നത്. അന്യായമായി യാത്രാ അനുമതി നിഷേധിക്കപ്പെടുന്ന ഏതൊരു തൊഴിലാളിക്കും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പരാതി നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കുന്നതിന് അധികൃതര്‍ ഉചിത നടപടികള്‍ സ്വീകരിക്കും.
തൊഴിലുടമ അനുമതി നല്‍കാന്‍ വിസമ്മതിച്ചാല്‍ ജീവനക്കാരനു നിയമ നടപടികള്‍ സ്വീകരിക്കുകയും കമ്പനിക്കെതിരെ ലേബര്‍ റിലേഷന്‍സ് യൂണിറ്റിലേക്കു പരാതി സമര്‍പ്പിക്കുകയും ചെയ്യാം.
തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കില്‍, വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും പ്രവാസി ജോലിക്കാരനു യാത്രചെയ്യാന്‍ സാധിക്കും.
ജീവനക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് സമര്‍പ്പിച്ചാല്‍ തൊഴിലുടമയ്ക്ക് സഹ്ല്‍ ബിസിനസ് ആപ്പിലോ, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പോര്‍ട്ടലിലോ നോട്ടിഫിക്കേഷന്‍ ലഭിക്കുകയും തുടര്‍ന്ന് അഭ്യര്‍ഥന അംഗീകരിക്കുകയും ചെയ്യാം.
തൊഴിലുടമ അഭ്യര്‍ഥന അംഗീകരിക്കുന്നതോടെ സഹ്ല്‍ ആപ്പ് വഴി ജീവനക്കാരന് എക്‌സിറ്റ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
അടിയന്തര സാഹചര്യങ്ങളില്‍, ജീവനക്കാരനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും തൊഴിലുടമയ്ക്ക് ഉണ്ടാകും. സേവനം 24 മണിക്കൂറും ലഭ്യമാണെന്നും സങ്കീര്‍ണതകളൊന്നുമില്ലെന്നും അധികൃതര്‍ പറയുന്നു.
എന്തായാലും വിഷയത്തില്‍ ഇന്ത്യന്‍ വിദേകാര്യ മന്ത്രാലയം ഇടപെടണമെന്നാണു പ്രവാസികള്‍ ആവശ്യപ്പെടുന്നത്. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം.