കുവൈറ്റ്: കുവൈറ്റില്‍ സാമൂഹ്യ - സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ദമ്പതികളുടെ മരണം കുവൈറ്റിലെ മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിക്കുന്നതായി മാറി. ഇരുവരുടെയും മരണം കുത്തേറ്റാണെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും വഴക്കിട്ട് പരസ്പരം കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം പുറത്തുവന്നതെങ്കിലും ഒരാളെ കുത്തി കൊലപ്പെടുത്തി മറ്റെയാള്‍ സ്വയം കുത്തി മരിക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
ഇതിന്‍റെ കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പോലീസ് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബ്ബാസിയയിലെ വസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ജാഫര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ കണ്ണൂര്‍ മണ്ഡളം സെന്‍റ് ജൂഡ് പള്ളി ഇടവകാംഗമായ കുഴിയത്ത് ജോണിന്‍റെ മകന്‍ ജൂരജ് ജോണ്‍ (40) ഭാര്യ കീഴില്ലം സ്വദേശിനിയും ഡിഫന്‍സ് ആശുപത്രി സ്റ്റാഫ് നഴ്സുമായ ബിന്‍സി തോമസുമാണ് (38) മരിച്ചത്. ഇവ്ലിന്‍, എയ്ഡണ്‍ എന്നിവരാണ് മക്കള്‍.
അടുത്ത മാസം കുവൈറ്റില്‍നിന്നും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നതിന്‍റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് മക്കളെ നാട്ടില്‍ കൊണ്ടാക്കി മടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും വഴക്കുമാണ് ദാരുണ സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
അബ്ബാസിയയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനിലും നഴ്സിംങ്ങ് അസോസിയേഷനിലുമെല്ലാം വളരെ സജീവമായിരുന്ന ദമ്പതികൾ ആയിരുന്നു സൂരജും ബിൻസിയും.
ഇവരുടെ ഭാഗത്തുനിന്നും ഇത്തരം ഒരു പ്രവർത്തി സുഹൃത്തുക്കൾ ആരും പ്രതീക്ഷിച്ചിട്ടുമില്ല. അതിനാൽ തന്നെ പുറത്തുവന്ന സംഭവങ്ങളിൽ മലയാളി സമൂഹം ആകമാനം ഞെട്ടലിലാണ്. ഒരു മാസം മുമ്പ് കുവൈറ്റിൽ നടന്ന കൾച്ചറൽ പരിപാടിയിലും സൂരജ് ബിൻസിയും സജീവമായി രംഗത്തുണ്ടായിരുന്നു.
വർഷങ്ങളായി പരിശ്രമിച്ച് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിന് നടപടിക്രമങ്ങൾ പൂർത്തിയായ സന്തോഷത്തിലായിരുന്നു ദമ്പതികൾ. അതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു മക്കളെ നാട്ടിലാക്കി തിരിച്ചെത്തിയത്.
ഇതിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപന സംഭവങ്ങൾ ആയിരിക്കാം ദാരുണമായ സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു