കുവൈറ്റിലെ ദമ്പതിമാരുടെ മരണം പ്രവാസി സംഘടനകള്‍ക്ക് നല്‍കുന്നത് 'തിരുത്തല്‍ മുന്നറിയിപ്പ് ' ! നാടും വീടും വിട്ട് പ്രവാസലോകത്തെത്തുന്ന പ്രവാസികളെ കുടുംബാംഗങ്ങളെപ്പോലെ ചേര്‍ത്തു നിര്‍ത്താനും അവരെ കേള്‍ക്കാനും തിരുത്താനും സംഘടനകള്‍ തയ്യാറായാല്‍ ഒഴിവാകുന്നത് വിവാഹമോചനങ്ങള്‍ തുടങ്ങി കൊലപാതകങ്ങള്‍ വരെ ! ആട്ടവും പാട്ടും മാത്രം മതിയോ അമ്പാനെ..

ഇവര്‍ക്കായി കൗണ്‍സിലിംങ്ങ് പോലുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങള്‍ തിരക്കി കൂട്ടുകാര്‍ വിളിച്ച് സംസാരിക്കുകയോ ചെയ്താല്‍ ഇത്തരം മിക്ക മോശം പ്രവണതകളും സംഭവിക്കില്ല.

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
suraj john bincy
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈറ്റ്: പ്രവാസലോകത്ത് കുടുംബകലഹങ്ങളെ തുടര്‍ന്ന് ആത്മഹത്യയും കൊലപാതകങ്ങളും വിവാഹ മോചനങ്ങളും കലഹങ്ങളും തുടര്‍ക്കഥകളാകുന്നു. കുവൈറ്റില്‍ നിന്നും അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവം.

Advertisment

ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സൂരജ് ജോണ്‍ ഭാര്യ കീഴില്ലം സ്വദേശിനി ബിന്‍സിയെ കുത്തി കൊലപ്പെടുത്തി സ്വയം കുത്തി ആത്മഹത്യ ചെയ്ത സംഭവം പ്രവാസലോകത്തെ ഞെട്ടിച്ചതാണ്.


ഇരുവരും പുരാതന കുടുംബാംഗങ്ങള്‍, മികച്ച ജോലിയും വരുമാനവും, നല്ല സാമ്പത്തിക സ്ഥിതി, എന്നിട്ടും പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് തമ്മില്‍ നിരന്തരം കലഹിച്ച് ഒരാള്‍ ഒപ്പം ജീവിച്ച ഭാര്യയെ കൊലപ്പെടുത്തുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍ എന്നതാണ് ഗൗരവതരം.


ഇരുവരും കുവൈറ്റിലെ ഒന്നിലധികം സാംസ്കാരിക സംഘടനകളില്‍ സജീവ അംഗങ്ങളും പരിപാടികളില്‍ പങ്കാളികളുമായിരുന്നു. മറ്റുള്ളവരെകൂടി ബോധവല്‍ക്കരിക്കാന്‍ കൈല്‍പ്പുള്ളവരായിരുന്നിട്ടും സ്വന്തം കുടുംബം ഏറ്റവും ക്രൂരമായ നിലയില്‍ ഇല്ലാതാക്കുകയായിരുന്നു ഇവര്‍.

പ്രവാസലോകത്തെ സാംസ്കാരിക, ആത്മീയ സംഘടനകളും നേതാക്കളും മനസിരുത്തി ആലോചിക്കേണ്ട സംഭവമാണിത്.

പല ഭാര്യാഭര്‍ത്താക്കന്മാരും സംഘടനാ പരിപാടികളില്‍ ആടിപ്പാടാനും ഡാന്‍സ് കളിക്കാനും ഒക്കെ മുന്നില്‍ നില്‍ക്കുമ്പോഴും ഇവര്‍ വീട്ടില്‍ ചെന്നാല്‍ പരസ്പരം കലഹിക്കുകയും തമ്മില്‍ തല്ലുകയും ചിലപ്പോള്‍ ബന്ധം പിരിയുകയും മറ്റു ചിലപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്നവരാണ്. ചിലപ്പോള്‍ സൂരജിനേപ്പോലെ കൊല നടത്തുന്നവരും.


നാട്ടിലാണെങ്കില്‍ പരമാവധി ഇത് സംഭവിക്കില്ല. കാരണം, നാട്ടില്‍ ഇവരെ കേള്‍ക്കാനും തിരുത്താനും വീട്ടുകാര്‍ ഉണ്ട്. ഇല്ലെങ്കില്‍ നാട്ടുകാരും അയല്‍ക്കാരും.


ഒരാള്‍ നാട് വിട്ടാല്‍ പിന്നെ വീട്ടുകാരും നാട്ടുകാരുമില്ല, കൂട്ടുകാരും കൂട്ടായ്മകളും മാത്രമേ ഉണ്ടാകൂ. ഒരാള്‍ പ്രവാസിയായി എത്തിയാല്‍ പണം വാങ്ങി മെമ്പര്‍ഷിപ്പ് എടുപ്പിക്കാന്‍ സംഘടനകള്‍ മല്‍സരിക്കും.

പിന്നെ വല്ലപ്പോഴും അവധിനോക്കി കലാപരിപാടികളും ഏതെങ്കിലും സെലിബ്രിറ്റികളെ എത്തിച്ച് ഇവന്‍റും ഫോട്ടോ, സെല്‍ഫി എടുക്കലുമൊക്കെയാകും തകൃതി. പക്ഷേ ഈ അംഗങ്ങളെ കേള്‍ക്കാനോ അവരുടെ ജീവിത സ്ഥിതി ആരായാനോ സംവിധാനങ്ങളില്ല.

ഇവര്‍ക്കായി കൗണ്‍സിലിംങ്ങ് പോലുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങള്‍ തിരക്കി കൂട്ടുകാര്‍ വിളിച്ച് സംസാരിക്കുകയോ ചെയ്താല്‍ ഇത്തരം മിക്ക മോശം പ്രവണതകളും സംഭവിക്കില്ല.


സൂരജും ബിന്‍സിയും തമ്മില്‍ ഇടയ്ക്കിടയ്ക്ക് വക്കുണ്ടാക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ കൂട്ടുകാരും അയല്‍ക്കാരും പലരും പറയുന്നത്. അവരെന്തുകൊണ്ട് കാര്യം തിരക്കി ഇവരെ വിളിച്ച് സംസാരിച്ച് പ്രശ്ന പരിഹാരത്തിന് തയ്യാറായില്ല എന്നതാണ് ചോദ്യം. 


ഒരു സുഹൃത്ത് ഇരുവരോടും ഒന്ന് സംസാരിച്ചാല്‍ ആ പ്രശ്നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ പോലും ആ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

പൊതു ഇടങ്ങളില്‍ മാന്യമായി പെരുമാറുന്നവരും സജീവ സാന്നിധ്യവുമായിരുന്നു സൂരജും ബിന്‍സിയും. ഇവരില്‍ നിന്നും ആരും സ്വപ്നത്തില്‍ പോലും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിട്ടുമില്ല. ഉണ്ടെങ്കില്‍ അതറിഞ്ഞാല്‍ അവര്‍ ഉള്‍പ്പെട്ട സംഘടനകള്‍ക്ക് ഇടപെടാനും തിരുത്താനും കഴിയണമായിരുന്നു. കുവൈറ്റിലെ രണ്ട് സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. 


കുവൈറ്റില്‍ ഉള്‍പ്പെടെ എല്ലാ രാജ്യത്തെയും പ്രവാസി സംഘടനകള്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ സംഘടനകളില്‍ കൗണ്‍സിലിംങ്ങ് കമ്മറ്റി, ഫാമിലി കൗണ്‍സിലിംങ്ങ് കമ്മറ്റികള്‍ കൂടി ഉണ്ടാക്കുക എന്നതാണ്. 


ഏത് കുടുംബക്കാരിലാണ് പ്രശ്നങ്ങള്‍ എന്ന് ഇവര്‍ തിരക്കണം. ഓരോ അംഗങ്ങളും അവര്‍ക്ക് അറിയാവുന്ന പ്രശ്നങ്ങള്‍ ഈ കമ്മറ്റിയെ അറിയിക്കണം. അവര്‍ ബന്ധപ്പെട്ട അംഗങ്ങളെ വിളിച്ചുവരുത്തി സംസാരിച്ച് തിരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. എങ്കിലേ 'വെല്‍ഫെയര്‍' ആകൂ...