ജിദ്ദ: ഉഭയകക്ഷി വ്യാപാരം വിപുലവും ശക്തവുമാക്കുകയെന്ന ഉദ്യേശത്തോടെ ജിദ്ദാ ചേംബർ ഓഫ് കൊമേഴ്സ് നഗരത്തിൽ സൗദി വ്യാപാരികൾക്കായി ഇന്ത്യൻ മാമ്പഴ ബിസിനസ് മേള ഒരുക്കുന്നു.
ഇന്ത്യയിൽ നിന്ന് മാങ്ങ, മറ്റു പഴങ്ങൾ, പച്ചക്കറി എന്നിവ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായുള്ള ബിസിനസ് - റ്റു - ബിസിനസ് സംഗമമാണ് മേളയുടെ കാതൽ.
ജിദ്ദാ സെന്റർ ഫോർ എക്സിബിഷൻസ് ആൻഡ് ഇവെന്റ്സ് ആണ് വേദി. കാലത്ത് പതിനൊന്നിന് ഔപചാരികമായി ആരംഭിക്കുന്ന ഇന്ത്യൻ മാമ്പഴ മേള ഉച്ച തിരിഞ്ഞു മൂന്ന് വരെ നീണ്ടു നിൽക്കും.
ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുക, സൗദി വിപണിയെ ഇന്ത്യൻ പഴം - പച്ചക്കറി ഉൽപാദന മേഖലയ്ക്ക് പരിചയപ്പെടുത്തുക എന്നിവയാണ് മാമ്പഴ പ്രദർശനത്തിന്റെ ഉള്ളടക്കമെന്ന് ഇത് സംബന്ധിച്ച് ഇറക്കിയ പ്രസിദ്ധീകരണത്തിൽ സംഘാടകർ വിവരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള അവസരങ്ങൾ വികസിപ്പിക്കുക, ഇന്ത്യയിൽ ലഭ്യമായ വ്യാപാര അവസരങ്ങൾ സൗദി ബിസിനസ് മേഖലയ്ക്ക് പരിചയപ്പെടുത്തുക എന്നിവയാണ് ഇന്ത്യൻ മാമ്പഴ മേള ഒരുക്കുന്നത്തിലൂടെ ജിദ്ദാ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ലക്ഷ്യമാക്കുന്നത്.
സൗദി കമ്പോളത്തിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി സമൃദ്ധമായി മാമ്പഴം എത്താറുണ്ട്. യമൻ ഇത്തരമൊരു ഉറവിടമാണ്. എന്നാൽ, ഇന്ത്യൻ മാങ്ങയാണ് രുചിമേന്മകൊണ്ട് സൗദിയിൽ ഏറെ ജനപ്രിയം.