കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവ്വകലാശാലകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ആദർശ് സ്വൈക. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് എംബസി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അത് എങ്ങനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുന്നുവെന്നതും വ്യക്തമാക്കുന്നതായിരുന്നു പരിപാടി.
ലാന ഒത്മാൻ അൽ-അയ്യർ, (സിഇഒ, അൽ റയാൻ ഹോൾഡിംഗ് കോ) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നൂറ അൽ ഗാനിം (പ്രൈവറ്റ് സ്‌കൂൾസ് യൂണിയൻ ചെയർപേഴ്‌സൺ, കുവൈറ്റ്), ഡോ. അശ്വിൻ ഫെർണാണ്ടസ് (ഇന്ത്യയുടെ നോളജ് സുപ്രിമസി എന്ന പുസ്തകത്തിൻ്റെ രചയിതാവ്), ഡോ രാമകൃഷ്ണൻ രാമൻ (വൈസ് ചാൻസലർ, സിംബയോസിസ് യൂണിവേഴ്‌സിറ്റി), കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഗസ്റ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, എയുഎം, കുവൈറ്റിലെ മറ്റ് സർവകലാശാലകളിലെ ഫാക്കൽറ്റി അംഗങ്ങൾ, ഇന്ത്യൻ ഇൻ്റർനാഷണൽ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവ്വകലാശാലകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ മുൻനിര സർവകലാശാലകളിൽ പലതും സ്വകാര്യ സർവ്വകലാശാലയാണ് എന്ന് അംബാസഡർ ഡോ ആദർശ് സ്വൈക പറഞ്ഞു. യുഎഇയിൽ ഐഐടിയുണ്ട്. നിരവധി ഇന്ത്യൻ സർവ്വകലാശാലകൾ പല വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്നതായും ആദർശ് സ്വൈക പറഞ്ഞു.