Advertisment

നിവ്യ സിംനേഷ് 'റിയാദ് ജീനിയസ് 2024'

ഗ്രാൻഡ്  മാസ്റ്റർ ഡോക്ടർ ജിഎസ് പ്രദീപ് നയിച്ച 'റിയാദ് ജീനിയസ് 2024'ന്റെ വിജയിയായ നിവ്യ സിംനേഷ് വീട്ടമ്മയായ കുടുംബിനിയാണ്.

New Update
nivya simensh.jpg

റിയാദ് :   ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ്  നയിച്ച 'റിയാദ് ജീനിയസ് 2024' ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ  ആദ്യ റൗണ്ടിൽ മാറ്റുരച്ചു. 16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്,  നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.  

Advertisment

കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം  നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്. 

nivya simensh two.jpg

ഗ്രാൻമാസ്റ്റർക്കൊപ്പം പ്രോഗ്രാം കൺട്രോളറായി വിഷ്ണു കല്യാണിയും പ്രവർത്തിച്ചു.  സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു. വിജയിക്കും ഫൈനൽ മത്സരാർത്ഥികൾക്കും മെമെന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി. ക്യാഷ്‌ പ്രൈസ് എംഎഫ്സി സെവന്റി കഫേ എംഡി സലാം ടിവിഎസ് നൽകി.  മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  

റിയാദ് ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ആവേശകരമായ പരിപാടിയിൽ കാണികളായെത്തിയവരും സമ്മാനങ്ങൾ വാരിക്കൂട്ടി. സംഘാടകർ അവകാശപ്പെട്ടത് പോലെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നൂറുക്കണക്കിന് കഴിവുകളെയാണ് 'റിയാദ് ജീനിയസ് 2024' ലൂടെ പുറം ലോകത്തേക്കെത്തിച്ചത്. വീട്ടമ്മയായ വിജയിയും മറ്റു മത്സരാർത്ഥികളും ജീവിത പ്രാരാബ്ദത്തിന്റെ ഭാഗമായി പ്രവാസം സ്വീകരിച്ച സാധാരണ തൊഴിലാളികളാണ്. അക്കാദമിക് തലങ്ങളിൽ നിന്ന് മാത്രം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും വിഭിന്നമായി കഴിവുകളെ മാറ്റി നിർത്തി ജീവിതം കെട്ടിപ്പെടുക്കാൻ വന്നവർക്കും തങ്ങളുടെ കഴിവുകളെ പുറംലോകത്തെത്തിക്കാൻ അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അത് അക്ഷരം പ്രതി അന്വർഥമാക്കാൻ സാധിച്ചതായി ചെയർമാൻ  സുരേന്ദ്രൻ കൂട്ടായിയും കൺവീനർ മധു ബാലുശേരിയും പറഞ്ഞു.  

 

'ജീനിയസായ  വീട്ടമ്മ' 

 

റിയാദ് : ഗ്രാൻഡ്  മാസ്റ്റർ ഡോക്ടർ ജിഎസ് പ്രദീപ് നയിച്ച 'റിയാദ് ജീനിയസ് 2024'ന്റെ വിജയിയായ നിവ്യ സിംനേഷ് വീട്ടമ്മയായ കുടുംബിനിയാണ്.  കണ്ണൂർ തലശ്ശേരി വടക്കുമ്പാട് വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന സുദിനം വീട്ടിൽ ടികെ ദിനേശൻ, കെ സുഷമ ദമ്പതികളുടെ മകളായ നിവ്യ സിംനേഷ് കഴിഞ്ഞ എട്ട് വർഷമായി ജീവിത പങ്കാളിയായ സിംനേഷ് വയനാനൊപ്പം റിയാദിലാണ് താമസം. 

ബിടെക് ബിരുദമുള്ള നിവ്യക്ക്, പി എസ് സി പരീക്ഷക്കായി തയ്യാറെടുക്കുന്നത്തിന്റെ ഭാഗമായി നടത്തിയ നിരവധി റഫറൻസുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്. നാട്ടിൽ വെച്ച് പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു മെഗാ ഷോയിൽ ആദ്യമായാണ് മാറ്റുരക്കുന്നത്.  ഗ്രാൻഡ്മാസ്റ്ററുടെ പരിപാടികൾ നിരന്തരം കൗതുകത്തോടെ വീക്ഷിക്കാറുണ്ടെങ്കിലും ജീവിതത്തിൽ ഇത്തരം ഒരു അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. കേളി ഈ ഒരു പരിപാടി നടത്തുന്നു എന്നറിഞ്ഞതിൽ പിന്നെ പങ്കെടുക്കണമെന്ന് നിശ്ചയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞു പോയ നിരവധി മത്സരങ്ങൾ വീണ്ടും കാണാൻ ശ്രമിച്ചു. ചോദ്യങ്ങളുടെ രീതികൾ ഉത്തരത്തിലേക്ക് എത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വഴികൾ എന്നിവ ശ്രദ്ധിച്ചു. അതെല്ലാം മത്സരത്തിൽ പങ്കെടുക്കുന്നതിന്ന് ആവേശം നൽകി. 

ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴും ഫൈനൽ റൗണ്ടിൽ പ്രവേശിക്കുമെന്ന് കരുതിയതല്ലെന്ന് നിവ്യ പറഞ്ഞു. മുന്നൂറിന് മേൽ മത്സരാർഥികളിൽ നിന്നും ഫൈനലിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഗ്രാൻമാസ്റ്റാരോടൊപ്പം മത്സരിക്കാനായി എന്ന സന്തോഷം ഉണ്ടായിരുന്നു. ഫൈനൽ റൗണ്ടിന് മുമ്പ് വരെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടിൽ മുന്നിലെത്താനായി.  

ജീവിത പങ്കാളിയായ ധർമ്മടം മേലൂർ സ്വദേശി സിംനേഷ് കഴിഞ്ഞ 12 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപത്തിൽ ഐടി ആപ്ലിക്കേഷൻ മാനേജരായി ജോലി ചെയ്യുന്നു. ദേവാംഗി, സാരംഗി  എന്നിവർ മക്കളാണ്. ഏക സഹോദരൻ നിപുൺ ദിനേശൻ തിരുവനന്തപുരം ടെക്‌നോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. നിവ്യക്ക് കിട്ടിയ അവാർഡ് തുകയുടെ ഒരുഭാഗം കേളി നാട്ടിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ഹൃദയപൂർവം കേളി' പൊതിച്ചോർ പദ്ധതിയിലേക്കും, ഒരുഭാഗം നാട്ടിലെ വയനശാലക്ക് സംഭാവനയായി നൽകുമെന്നും അറിയിച്ചു.

saudi
Advertisment