മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ മൃഗശാല സഫാരി വേൾഡ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായം വ്യാഴാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസം മൃഗശാലയിലെത്തിയത്.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സഫാരി വേൾഡ് മാനേജ്മെന്റ് പ്രത്യേക ടിക്കറ്റ് നിരക്കാണ് സന്ദർശകർക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ പ്രായക്കാർക്കും മൂന്ന് റിയാലായിരിക്കും പ്രവേശന ഫീസ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മൃഗശാലയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ച് 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടന്നത്.
2,86,000 ചതുരശ്ര മീറ്ററിൽ ആണ് സഫാരി വേൾഡ് വിഭാവന ചെയ്തിരിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലക്ക് മൃഗശാല പുതിയൊരു കൂട്ടിച്ചേർക്കലാണ് മൃഗശാല. കടുവയും സിംഹവും മുതൽ മാനുകളും മറ്റ് പക്ഷികളും ഉൾപ്പെടെ 300 ഓളം മൃഗങ്ങൾ പുതിയ മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്.
മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണിത്. ഒമാൻ, ജി.സി.സി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ ഇതിനകം മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്.