മസ്കത്ത്: സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ കഴിഞ്ഞ ഡിസംബർ അവസാനംവരെ മലയാളികളുൾപ്പെടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,433പേർക്ക് ദീർഘകാല വിസ നൽകി. മന്ത്രാലായത്തിന്റെ ഈ വർഷത്തെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനുള്ള വാർഷിക മാധ്യമ യോഗത്തിലാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ദീര്‍ഘകാല വിസ ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. ആഭ്യന്തര ഉല്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസ ആരംഭിച്ചത്.
നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി നൽകുക. യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്.
അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഇതിനകം നിരവധി മലയാളി പ്രവാസികൾക്കും ദീർഘകാലവിസ ലഭിച്ചിട്ടുണ്ട്. ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തികഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക.