മസ്കത്ത്: പെരുന്നാൾ അവധിദിനങ്ങളിൽ രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ബസ് വഴി യാത്രചെയ്തത് 85,000 പേർ.
ഇതിൽ റൂവി-മബേല റൂട്ടിലെ 14,800 യാത്രക്കാർ ഉൾപ്പെടെ 23,000ത്തിലധികംപേരും രണ്ടാം പെരുന്നാൾ ദിനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. സന്നാ-മസിറ റൂട്ടിലെ 3,500 പേർ ഉൾപ്പെടെ 4,000ത്തിലധികം യാത്രക്കാർ ഫെറി ഉപയോഗിച്ചു. അതേസമയം, രാജ്യത്തെ പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ വർധനയാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
2022ൽ 30ലക്ഷത്തിലധികം യാത്രക്കാരാണ് ബസിനെ ആശ്രയിച്ചതെങ്കിൽ കഴിഞ്ഞ വർഷം 42,71,732പേർ യാത്ര ചെയ്തുവെന്ന് പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. പ്രതിദിനം 11,700 യാത്രക്കാരാണ് ഈ ബസുകളിൽ യാത്ര ചെയ്തത്. 2022ലെ 2,21000ത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 2,36,986 പേർ ഫെറി സർവിസ് ഉപയോഗിച്ചു. അതായത്, പ്രതിദിനം ശരാശരി 650 ഓളം യാത്രക്കാർ ഫെറിയെ ആശ്രയിച്ചുവെന്നും മുവാസലാത്ത് അധികൃതർ പറഞ്ഞു.