മസ്‌കറ്റ്: ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായവരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട ഒമ്പത് പേരിൽ എട്ട് പേർ ഇന്ത്യൻ പൗരൻമാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. നാവിക സേനയുടെ ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
പത്തുപേരെയാണ് കണ്ടെത്തിയതെന്നും ഇതില്‍ ഒരാളെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ അറിയിച്ചു.
മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ആകെ 13 ഇന്ത്യൻ പൗരൻമാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും അടക്കം 16 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
റാസ് മദ്രാക്ക ഉപദ്വീപിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് അപകടമുണ്ടായത്. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്. തിങ്കളാഴ്ചയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.