/sathyam/media/media_files/2025/10/20/pak-afgan-2025-10-20-19-12-15.jpg)
ജിദ്ദ: തുർക്കിയുടെ മധ്യസ്ഥതയിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചർച്ചകളെ തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഉടനടിയുള്ള വെടിനിർത്തൽ നിലവിൽ വന്നതിനെ സ്വാ​ഗതം ചെയ്ത് സൗദി അറേബ്യ.
ഇരുരാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത പ്രവർത്തനങ്ങളെ സൗദി അഭിനന്ദിച്ചു.
ഇതുസംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രാദേശിക, രാജ്യാന്തര ശ്രമങ്ങൾക്കും സൗദി അറേബ്യ പിന്തുണക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പാക്ക് - അഫ്ഗാൻ സംഘർഷം അവസാനിപ്പിക്കാൻ സഹോദര രാഷ്ട്രങ്ങളായ ഖത്തറും തുർക്കിയും നിർവഹിച്ച നയതന്ത്ര ശ്രമങ്ങളെയും സൃഷ്ടിപരമായ പങ്കിനെയും സൗദി വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
പാകിസ്ഥാൻ വ്യോമാക്രമണത്തിൽ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും "ഉടനടി വെടിനിർത്തലിന്" സമ്മതിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു..
ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചുവെന്നായിരുന്നു ഖത്തർ മന്ത്രാലയ പ്രസ്താവന.
"ഈ സുപ്രധാന നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന്" ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രതീക്ഷ പ്രകടിപ്പിച്ചു.
ദോഹയിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിനെ തന്റെ രാജ്യവും അഫ്ഗാനിസ്ഥാനും ബഹുമാനിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഉറപ്പിച്ചു പറഞ്ഞു.
ഒക്ടോബർ 25 ന് തുർക്കിയിലെ ഇസ്താംബൂളിൽ തന്റെ രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാൻ പ്രതിനിധി സംഘവുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ഖ്വാജാ മുഹമ്മദ് പറഞ്ഞു.