/sathyam/media/media_files/2025/04/07/yRIvS8PhH03TQ1AOVz8I.jpg)
ടെക്സസ് : വടക്കൻ ടെക്സസിലെ ഫ്രിസ്കോയിലുള്ള കുയ്കെൻഡാൽ സ്റ്റേഡിയത്തിൽ ഹൈസ്കൂൾ ട്രാക്ക് മീറ്റിനിടെയുണ്ടായ സംഘർഷത്തിൽ 17 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു 17 വയസ്സുകാരനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. അതേസമയം, മകനെ കൊലപ്പെടുത്തിയ വിദ്യാർഥിയോട് ക്ഷമിച്ചതായി കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ് പ്രതികരിച്ചു.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. ട്രാക്ക് മീറ്റിനിടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒരാൾ മറ്റൊരാളെ കുത്തുകയായിരുന്നുവെന്നാണ് ഫ്രിസ്കോ പൊലീസ് പറഞ്ഞത്. പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ എത്തി സിപിആർ ഉൾപ്പെടെയുള്ള ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥി മരിച്ചു.
മരിച്ച വിദ്യാർഥി ഓസ്റ്റിൻ മെറ്റ്കാഫ് ആണെന്ന് പിതാവ് ജെഫ് മെറ്റ്കാഫ് സ്ഥിരീകരിച്ചു. മറ്റൊരു വിദ്യാർഥി മകനോട് തെറ്റായ സ്ഥലത്താണ് ഇരിക്കുന്നതെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ജെഫ് മെറ്റ്കാഫ് പറഞ്ഞു. ഓസ്റ്റിന്റെ ഇരട്ട സഹോദരൻ ഹണ്ടർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സഹോദരനെ രക്ഷിക്കാൻ ഹണ്ടർ ശ്രമിച്ചു.
സംഭവത്തിൽ 17 വയസ്സുള്ള പ്രതിക്കെതിരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 972-292-6010 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us