പ്രസിഡന്റ് ജോ ബൈഡൻ 2024 തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറണമെന്നു അഞ്ചാമതൊരു ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം കൂടി ആവശ്യപ്പെട്ടു. ബൈഡനു വിജയ സാധ്യത വളരെ പരിമിതമാണെന്നു മിനസോട്ട റെപ്.ആൻജി ക്രെയ്‌ഗ് പറഞ്ഞു.
"തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമായി തുറന്നു പറയാൻ ഞാൻ ബാധ്യസ്ഥനാണ് -- കേൾക്കാൻ സുഖമുള്ളതല്ലെങ്കിലും," ക്രെയ്‌ഗ് പറഞ്ഞു. "പ്രസിഡന്റ് ബൈഡൻ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ സേവനം നിറഞ്ഞ ജീവിതത്തിൽ എനിക്ക് ഏറെ മതിപ്പുമുണ്ട്. പക്ഷെ അദ്ദേഹം അടുത്ത തലമുറയ്ക്കു മാറി നിൽക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
"ഞാൻ ലാഘവത്തോടെ എടുത്ത തീരുമാനമല്ല ഇത്. രണ്ടാമതൊരു ഡൊണാൾഡ് ട്രംപ് ഭരണം എല്ലാവര്ക്കും വലിയ അപകടമാണ്. അതുകൊണ്ടാണ് ഞാൻ പ്രസിഡന്റ് ബൈഡനോട് ആദരപൂർവം പിന്മാറാൻ ആവശ്യപ്പെടുന്നത്. പുതിയൊരു തലമുറ മുന്നോട്ടു വരേണ്ടതുണ്ട്."
റെപ്. മൈക്ക് ക്വീഗ്‌ലി (ഇല്ലിനോയ്), റെപ്. ലോയ്‌ഡ് ഡോഗെറ്റ് (ടെക്സസ്), റെപ്. റൗൾ ഗ്രിജൽവ (അരിസോണ), റെപ്. സേഥ് മാൾട്ടൺ (മാസച്യുസെറ്റ്സ്) എന്നിവരാണ് നേരത്തെ ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടത്.