ഹൂസ്റ്റൺ: ടെക്സാസിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കം അക്രമാസക്തമായതിനെ തുടർന്ന് 31 വയസ്സുള്ള അഫ്ഗാൻ അഭയാർത്ഥിയും രണ്ട് കുട്ടികളുടെ പിതാവുമായ അബ്ദുൾ റഹ്മാൻ വസീരി വെടിയേറ്റ് മരിച്ചു. താലിബാൻ ഭീഷണിയെ തുടർന്ന് യുഎസിൽ അഭയം തേടിയെത്തിയ അദ്ദേഹം, അഫ്ഗാനിസ്ഥാനിൽ യുഎസ് പ്രത്യേക സേനയ്‌ക്കൊപ്പം ഏഴ് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.
സംഭവത്തിൽ അയൽക്കാരനുമായി വാഗ്വാദം ഉണ്ടാവുകയും അത് അക്രമാസക്തമാവുകയുമായിരുന്നു. വസീരി തിരികെ നടക്കുമ്പോൾ അയൽക്കാരൻ അദ്ദേഹത്തെ പലതവണ വെടിവെച്ചതായി ദൃക്‌സാക്ഷികൾ മൊഴി നൽകി. വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കുറ്റാരോപിതനാക്കാതെ വിട്ടയച്ചത് വസീരിയുടെ കുടുംബാംഗങ്ങളെയും പ്രാദേശിക അഫ്ഗാൻ സമൂഹത്തെയും രോഷാകുലരാക്കി.
അമേരിക്കൻ സൈനികരോടൊപ്പം സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ ഒരു ധീരനായി ഓർമ്മിക്കപ്പെടുന്ന വസീരി, യുഎസിൽ സുരക്ഷിതത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ ദാരുണമായ മരണം കുടുംബത്തെയും പിന്തുണയ്ക്കുന്നവരെയും പ്രതിഷേധത്തിലേക്കു നയിച്ചിരിക്കുകയാണ് .പോലീസ് സംഭവത്തിൽ അന്വേഷണം തുടരുന്നു.