അമേരിക്കൻ യഹൂദനും വോൾ സ്ട്രീറ്റ് ജേർണൽ ലേഖകനും ആയിരുന്ന ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഭീകരൻ അബ്ദുൽ റൗഫ് അസ്‌ഹറിനെ തീർത്തു കളഞ്ഞതിനു അമേരിക്കൻ യഹൂദ സമൂഹം ഇന്ത്യക്കു നന്ദി പറഞ്ഞു.
കറാച്ചിയിൽ നിന്നു 2002ൽ തട്ടിക്കൊണ്ടു പോയ ഡാനിയൽ പേളിനെ കഠിനമായ പീഡനങ്ങൾക്കു ശേഷം ഭീകരർ തലവെട്ടിയാണ് കൊന്നത്. അബ്ദുൽ റൗഫ് അസ്ഹർ കാണ്ടഹാറിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതിനു പിന്നിലും ഉണ്ടായിരുന്നു.
ബുധനാഴ്ച്ച പാക്ക് അധിനിവേശ കശ്മീരിലെ ബഹവൽപൂരിൽ ഭീകര താവളമായ മർകസ് സുബ്ഹാനല്ല മോസ്‌ക്ക് ഇന്ത്യൻ വ്യോമസേന തകർത്തപ്പോൾ കൊല്ലപ്പെട്ടവരിൽ അബ്ദുൽ റൗഫ് അസ്ഹർ ആണ് പ്രധാനി. അയാളുടെ സഹോദരനും ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘത്തിന്റെ തലവനുമായ മസൂദ് അസ്ഹർ പാക്ക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ്.
അമേരിക്കൻ ആക്റ്റിവിസ്റ്റ് ആമി മേക്ക് എക്‌സിൽ കുറിച്ചു: "അമേരിക്കൻ-യഹൂദ പത്രപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു തലവെട്ടി കൊന്ന ജെയ്ഷ് ഇ മുഹമ്മദ് കമാണ്ടർ അബ്ദുൽ റൗഫ് അസ്ഹറെ വധിച്ചു ഇന്ത്യ നീതി നടപ്പാക്കി.
"ഓപ്പറേഷൻ സിന്ദൂർ ഭീകരതയുടെ ഹൃദയത്തിലാണ് അടിച്ചത്. ജെയ്ഷ് ഇ മുഹമ്മദ് ശക്തികേന്ദ്രങ്ങളിൽ. മുസ്ലിങ്ങൾ അല്ലാത്തവരെ ഭീകരർ കശാപ്പു ചെയ്യുമ്പോൾ ഇന്ത്യ നോക്കി നിൽക്കില്ലെന്ന ശക്തമായ സന്ദേശം ഇതിലുണ്ട്. ഇന്ത്യയോട് ഞങ്ങൾ പറയുന്നു: നന്ദി. ഇസ്‌ലാമിക ഭീകരതയ്ക്ക് എതിരായ നിങ്ങളുടെ ശക്തമായ നിലപാടിനു നന്ദി. ജിഹാദികളുമായി നേരിട്ടു ഏറ്റുമുട്ടുന്ന നിങ്ങൾക്കു നന്ദി."
മുൻ യുഎസ് സ്പെഷ്യൽ എൻവോയ് എലി കോഹാനിമും ഇന്ത്യൻ ഗവൺമെന്റിനു നന്ദി പറഞ്ഞു. "ഡാനിയൽ പേളിന്റെ തല വെട്ടിയ ഭീകരതയ്ക്കു മറുപടി ദീർഘകാലം കാത്തിരുന്നിട്ടാണ് കാണാൻ കഴിഞ്ഞത്. നീതി നടപ്പായി. ഗവൺമെന്റ് ഓഫ് ഇന്ത്യയോട് വ്യക്തിപരമായ നന്ദി പറയുന്നു."
അമേരിക്കൻ എഴുത്തുകാരി പമേല ജെല്ലർ, അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകൻ ആർസെൻ ഓസ്‌ട്രോവ്സ്കി, ഇസ്രയേലി മാധ്യമപ്രവർത്തക എമിലി ഷ്ഷഡാർ എന്നിവരും ഇന്ത്യക്കു നന്ദി പറഞ്ഞു. "ജ്യുവിഷ് അമേരിക്കൻ വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഡാനിയൽ പേളിനെ തലവെട്ടി കണി മുസ്ലിം ഭീകരനെ ഇന്ത്യ കൊന്നു. നന്ദി ഇന്ത്യ!" ജെല്ലെർ കുറിച്ചു.
പേളിന്റെ ഘാതകരെ ഇന്ത്യ ദീർഘകാലമായി തേടുകയായിരുന്നു.