2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയതിനെ കുറിച്ചു മനസ് തുറന്നു മുൻ പ്രസിഡൻറ് ജോ ബൈഡൻ. പിന്മാറാൻ വൈകി എന്നു വിമർശിക്കുന്നവർക്ക് അദ്ദേഹം നൽകുന്ന മറുപടി ഇതാണ്: "പകരം മികച്ച സ്ഥാനാർഥി ഉണ്ടായിരുന്ന നേരത്താണ് ഞാൻ പിന്മാറിയത്. അവർക്കു വമ്പിച്ച ധനസമാഹരണവും നടത്താൻ കഴിഞ്ഞു.
"നേരത്തെ പിന്മാറിയിരുന്നെങ്കിൽ പ്രത്യേകിച്ച് മെച്ചമൊന്നും ഉണ്ടാകുമായിരുന്നില്ല."
അധികാരം ഒഴിഞ്ഞ ശേഷം ബൈഡൻ ആദ്യമായി സംസാരിച്ചത് ബി ബി സിയോടാണ്. 2020ൽ ട്രംപിനെ തോൽപിച്ചു പ്രസിഡന്റായപ്പോൾ നാലു വർഷം ഭരിച്ചാൽ മതി എന്നായിരുന്നു തീരുമാനമെന്നു ബൈഡൻ പറഞ്ഞു. "പക്ഷെ ഭരണം മികച്ചതായപ്പോൾ പെട്ടെന്നു പിന്മാറാൻ കഴിഞ്ഞില്ല. കാര്യങ്ങൾ വളരെ വേഗത്തിലാണ് നീങ്ങിയത്."
ഇരുപതു വർഷത്തിൽ ജനകീയ വോട്ട് പോലും നഷ്‌ടമായ ഏക ഡെമോക്രാറ്റ് ആയി കമലാ ഹാരിസ്. അവർ ആറാഴ്ച്ച കൊണ്ടു സമാഹരിച്ച $1 ബില്യനും പാഴായി.
തിങ്കളാഴ്ച്ച ഡെലവെയറിലെ വസതിയിലാണ് ബി ബി സി ബൈഡന്റെ ഇന്റർവ്യൂ എടുത്തത്. യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ വാർഷിക ദിനത്തിൽ.
പ്രസിഡന്റ് ട്രംപിന്റെ പേരെടുത്തു ബൈഡൻ സംസാരിച്ചില്ല. പക്ഷെ യുക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളോടുള്ള പ്രതികരണത്തെ അദ്ദേഹം വിമർശിച്ചു. പുട്ടിനെ സന്തോഷിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു ബൈഡൻ ചൂണ്ടിക്കാട്ടി.
2014ൽ റഷ്യ യുക്രൈനിൽ നിന്നു ക്രിമിയ പിടിച്ചെടുത്തത് യുക്രൈൻ അംഗീകരിക്കണം എന്നാണ് ട്രംപിന്റെ നിലപാട്. അത് പുട്ടിനെ പ്രീണിപ്പിക്കാനാണ്. അതെങ്ങിനെ യുക്രൈനു സ്വീകരിക്കാൻ കഴിയും?
"യുക്രൈൻ സ്വന്തമാക്കാൻ ചരിത്രപരമായ അവകാശമുണ്ടെന്നു പുട്ടിൻ കരുതുന്നു. അദ്ദേഹത്തിന്റെ ഏകാധിപത്യ ഭരണത്തിന് അതു കൈവരിക്കാൻ കഴിയാത്തതിൽ അദ്ദേഹത്തിന് അമർഷമുണ്ട്. സോവിയറ്റ് യൂണിയൻ ആവട്ടെ മണ്ണടിഞ്ഞു. പുട്ടിൻ അടങ്ങിയിരിക്കും എന്നു കരുതുന്നത് മൗഢ്യമാണ്.
"ഒരു കൊള്ളക്കാരൻ ഏകാധിപതിയോടു അയാളുടേതല്ലാത്ത ഭൂമി എടുത്തുകൊള്ളാൻ പറഞ്ഞാൽ അയാൾക്കു സന്തോഷമാകും എന്നു കരുതുന്നത് എന്തു ചിന്തയാണെന്നു എനിക്കു മനസിലാവുന്നില്ല.
"അമേരിക്കയെ കുറിച്ച് യൂറോപ്പിനു ഉണ്ടായിരുന്ന ഉറപ്പു നഷ്ടമാവും എന്നാണ് ഞാൻ കരുതുന്നത്. ലോകത്തു അമേരിക്കയ്ക്ക് ഉണ്ടായിരുന്ന നേതൃത്വം, നേറ്റോയുടെ നേതൃത്വം ഇതിനൊക്കെ മൂല്യം നഷ്ടപ്പെടുന്നു."
യുക്രൈനു തന്റെ ഭരണകൂടം നല്കാവുന്ന എല്ലാ സഹായവും നൽകിയെന്നു ബൈഡൻ ചൂണ്ടിക്കാട്ടി.
മറ്റു രാജ്യങ്ങൾ പിടിച്ചെടുക്കും എന്നു ട്രംപ് ഭീഷണി ഉയർത്തുന്നത് മനസിലാക്കാൻ കഴിയുന്നില്ലെന്നും ബൈഡൻ പറഞ്ഞു. "കാനഡ, ഗ്രീൻലൻഡ്, പാനമ കനാൽ...എന്താണ് ഇവിടെ നടക്കുന്നത്? ഏതു പ്രസിഡന്റാണ് ഇങ്ങിനെ സംസാരിക്കുക? നമ്മുടെ രാജ്യം സ്വാതന്ത്ര്യവും ജനാധിപത്യവും അവസരങ്ങളും ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്. പിടിച്ചെടുക്കൽ നമ്മുടെ രീതിയല്ല."