വരുന്നത് ‘ബോംബ് സൈക്ലോൺ’: അതിജാഗ്രതയിൽ അമേരിക്കയുടെ കിഴക്കൻ തീരങ്ങള്‍

New Update
F

ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ വാരാന്ത്യത്തിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ‘ഹെർണാണ്ടോ’ എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചേക്കാം.

Advertisment

2017ന് ശേഷം ആദ്യമായി ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലും ‘ബ്ലിസാർഡ്’ (അതിശക്തമായ മഞ്ഞുകാറ്റ്) മുന്നറിയിപ്പ് നൽകി. ബോസ്റ്റണിലും സമാനമായ ജാഗ്രതാ നിർദ്ദേശമുണ്ട്. റോഡുകളിൽ മഞ്ഞ് വീണ് അപകടങ്ങൾക്കും കറുത്ത മഞ്ഞിനും (ബ്ലാക്ക് ഐസ് ) സാധ്യതയുള്ളതിനാൽ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്ന് ന്യൂയോർക്ക് മേയർ നിർദ്ദേശിച്ചു. വിമാന സർവീസുകൾ വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

കൊടുങ്കാറ്റ് അതിവേഗം ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ‘ബോംബ് സൈക്ലോൺ’ ആയി മാറാൻ സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിസ്റ്റുകൾ വിലയിരുത്തുന്നു. മണിക്കൂറിൽ 40 മുതൽ 70 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും കാരണമായേക്കാം.

ന്യൂജഴ്‌സി മുതൽ മാസച്യുസിറ്റ്‌സ് വരെയുള്ള തീരപ്രദേശങ്ങളിൽ ഒരടിയോളം മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. നനവുള്ളതും ഭാരമേറിയതുമായ മഞ്ഞായതിനാൽ (ഹാർട്ട്‌ അറ്റാക്ക് സ്‌നോ ) മരം വീഴാനും കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്.

ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച വരെയാണ് കൊടുങ്കാറ്റ് ഏറ്റവും ശക്തമാകുക. വാഷിങ്‌ടൻ ഡി.സി, ഫിലഡൽഫിയ, ബാൾട്ടിമോർ, ന്യൂയോർക്ക്, ബോസ്റ്റൺ എന്നീ നഗരങ്ങളെയാകും ഇത് പ്രധാനമായും ബാധിക്കുക.

Advertisment