കാനഡ വില്പനയ്ക്കുള്ളതല്ലെന്നു പ്രധാനമന്ത്രി മാർക്ക് കാർണി ചൊവാഴ്ച്ച നടന്ന ആദ്യ കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു പറഞ്ഞു. യുഎസിന്റെ 51ആം സ്റ്റേറ്റായി കാനഡയെ മാറ്റുമെന്നു ട്രംപ് ആവർത്തിച്ചു കൊണ്ടിരുന്നിട്ടു കാര്യമൊന്നും ഇല്ലെന്നു ട്രംപിനോടു പറഞ്ഞെന്നു കാർണി മാധ്യമങ്ങളെ അറിയിച്ചു.
"സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾ തമ്മിലാണ് ചർച്ച എന്ന കാര്യം അദ്ദേഹത്തിന് അറിയാം."
അധികാരമേറ്റ ശേഷം ആദ്യമായി എത്തി ട്രംപിനെ കണ്ട കാർണിയെ 'നല്ലൊരു മനുഷ്യൻ' എന്ന് മാധ്യമങ്ങളോടു വിശേഷിപ്പിക്കാൻ ട്രംപ് മറന്നില്ല.
ചർച്ചകൾ 'സൃഷ്ടിപരം' ആയിരുന്നുവെന്നു കാർണി മാധ്യമങ്ങളെ അറിയിച്ചു.
എന്നാൽ കാനഡയുടെ മേൽ ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകളെ കുറിച്ച് തീരുമാനമൊന്നും ആയില്ല. "ഈ ചർച്ച തുടക്കം മാത്രമാണ്," കാർണി പറഞ്ഞു. "ഇനി എത്ര ചർച്ചകൾ വരാനുണ്ട്. അതിനൊക്കെ സമയം എടുക്കും."
ആൽബെർട്ടയിൽ വരാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ ട്രംപിനെ വീണ്ടും കാണുമെന്നു കാർണി പറഞ്ഞു. "ഒരൊറ്റ ചർച്ച കൊണ്ട് എല്ലാ പ്രശ്നനങ്ങളും പരിഹരിക്കുന്നില്ല. ഞങ്ങൾ വീണ്ടും കാണും."
താരിഫുകൾ പിൻവലിക്കില്ലെന്നു ട്രംപ് പറഞ്ഞതായി കാർണി വെളിപ്പെടുത്തി. പ്രത്യേകിച്ച്, വാഹനങ്ങൾക്കുള്ള താരിഫ് തുടരും. "നമുക്ക് നോക്കാം," കാർണി കൂട്ടിച്ചേർത്തു.
കാർണി എത്തുന്നതിനു നിമിഷങ്ങൾക്കു മുൻപ് ട്രൂത് സോഷ്യലിൽ കാനഡയെ ഇടിച്ചുതാഴ്ത്തിയാണ് ട്രംപ് എഴുതിയത്. "നമുക്ക് അവരുടെ കാറുകൾ ആവശ്യമില്ല. അവരുടെ എനർജി വേണ്ട. മരത്തടി വേണ്ട. അവർക്കുള്ള യാതൊന്നും വേണ്ട. അതേ സമയം നമ്മുടെ കൈയ്യിലുള്ള എല്ലാം അവർക്കു വേണം."
യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ വൈകാതെ ഇല്ലാതാകുമെന്നു ട്രംപ് പിന്നീട് വൈറ്റ് ഹൗസിൽ പറഞ്ഞു.
ആ കരാർ കൂടുതൽ വിശാലമായ ചർച്ചകൾക്ക് അടിസ്ഥാനമാവണമെന്ന നിലപാടാണ് പക്ഷെ കാർണി എടുത്തത്.
കാനഡയെ കൂട്ടിച്ചേർക്കുന്ന കാര്യം ട്രംപ് ഉന്നയിച്ചപ്പോൾ 'കാനഡ വിൽക്കാൻ വച്ചിട്ടില്ല' എന്ന് കാർണി തിരിച്ചടിച്ചു. "കാലം തീരുമാനിക്കും" എന്നായിരുന്നു ട്രംപിന്റെ മറുപടി.