ചൈനക്കാര്‍ യുഎസിലേക്കു കടത്തിയത് കൊറോണ വൈറസിനെക്കാള്‍ മാരകമായ ഫംഗസ്

New Update
Bvgbvg

വാഷിങ്ടണ്‍: രണ്ട് ചൈനീസ് പൗരന്മാര്‍ യുഎസിലേക്കു കടത്തിയ ഫ്യൂസേറിയം ഗ്രാമിനിയാറം എന്ന ഫംഗസ് കൊവിഡിനേക്കാള്‍ നാശം വിതകയ്ക്കാന്‍ സാധ്യതയുള്ളതാണെന്നും ഇത് ഒരു അഗ്രോ ടെററിസത്തിനുള്ള ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പൊളിറ്റില്‍ അനലിസ്ററായ ഗോര്‍ഡന്‍ ജി. ചാങ് പറഞ്ഞു.

Advertisment

അമെരിക്കന്‍ നിയമ സ്ഥാപനമായ പോള്‍ വീസിന്‍റെ കൗണ്‍സിലായി രണ്ട് പതിറ്റാണ്ടുകളായി ചൈനയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഗോര്‍ഡന്‍ ചാങ്. ചൈനയിലെ ഗവേഷകനും 34കാരനുമായ സുന്‍യോങ് ലിയു 2024 ജൂലൈയില്‍ യുഎസിലുള്ള കാമുകിയും 33കാരിയുമായ യുന്‍കിങ് ജിയാനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മാരകമായ ഫ്യൂസേറിയം ഗ്രാമിനിയാറം എന്ന ഫംഗസിനെ കടത്തിക്കൊണ്ടു വന്നത്.

എഫ്ബിഐയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ലിയു യുഎസിലേക്ക് വന്നപ്പോള്‍ തന്‍റെ ബാക്ക്പാക്കില്‍ ഫംഗസിന്‍റെ ചെറിയ ബാഗുകള്‍ സൂക്ഷിച്ചിരുന്നു. ചെറിയ ബാഗുകളില്‍ കാണപ്പെട്ട സസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം അറിയില്ലെന്ന് പറഞ്ഞു. പിന്നീട് കാമുകിയായ ജിയാന്‍ ജോലി ചെയ്തിരുന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ഒരു ലാബില്‍ ഗവേഷണത്തിനായി ഉപയോഗിക്കാനാണെന്നും പറഞ്ഞു.

ഈ ഫംഗസിനെ അഗ്രോ ടെററിസത്തിനുള്ള ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞത്. ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നിവയെ ബാധിക്കുന്ന വിള രോഗമായ ഹെഡ് ബ്ളൈറ്റിനു കാരണമാകുന്നതാണ് ഈ ഫംഗസ്. ആഗോള തലത്തില്‍ കോടിക്കണക്കിന് ഡോളറിന്‍റെ മൂല്യം വരുന്ന വിളനാശത്തിനും ഇവ കാരണമായിട്ടുണ്ട്. കൂടാതെ, മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരു പോലെ ദോഷം വരുത്തുന്ന മൈക്കോ ടോക്സിനുകള്‍ ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

മിഷിഗണ്‍ സര്‍വകലാശാലയിലെ ഒരു ലബോറട്ടറിയിലാണു ജിയാന്‍ ജോലി ചെയ്തിരുന്നത്. യുന്‍കിങ് ജിയാന്‍ ഗവേഷണങ്ങള്‍ക്കായി ചൈനീസ് സര്‍ക്കാരില്‍ നിന്ന് ധനസഹായം സ്വീകരിച്ചിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ കാമുകനായ സുന്‍യോങ് ലിയുവും ചൈനയിലുള്ള സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ്.

ജിയാനും ലിയുവും നിലവില്‍ യുഎസ് ഫെഡറല്‍ കസ്ററഡിയിലാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍, അവര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അമെരിക്കയില്‍ നിന്ന് നാടുകടത്തലും നേരിടേണ്ടിവരും.