വാഷിംഗ്ടൺ ഡി.സി.: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച നിലവിലെ നിർദ്ദേശങ്ങളിൽ മാറ്റമില്ലെന്ന് യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ആരോഗ്യമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ശുപാർശ ചെയ്യുന്നില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് സിഡിസി യുടെ ഈ വിശദീകരണം.
സിഡിസി പുറത്തുവിട്ട ഏറ്റവും പുതിയ വാക്സിൻ ഷെഡ്യൂൾ അനുസരിച്ച്, 6 മാസം മുതൽ 17 വയസ്സുവരെയുള്ള ആരോഗ്യവാന്മാരായ കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്ന് ഡോക്ടറുമായി ആലോചിച്ച് രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ള ഓപ്ഷൻ നിലവിലുണ്ട്.
എന്നാൽ, ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സംബന്ധിച്ച് നിലവിൽ വ്യക്തമായ നിർദ്ദേശങ്ങൾ ലഭ്യമല്ല. കെന്നഡിയുടെ പ്രസ്താവന സിഡിസി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചതായും, വാക്സിൻ നയങ്ങളിലെ മാറ്റങ്ങൾ സാധാരണയായി വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തോടെയാണ് നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ആശയക്കുഴപ്പം പൊതുജനാരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.