/sathyam/media/media_files/2026/01/07/d-2026-01-07-05-55-53.jpg)
ഡാലസ്: 52 വർഷങ്ങൾക്ക് മുൻപ് കാണാതായ 16 വയസ്സുകാരന്റെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി ഡാലസ് പൊലീസ്. 1973 ജനുവരി 14ന് കിഴക്കൻ ഡാലസിൽ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുന്നതിനിടെ നോർമൻ പ്രാറ്ററിനെ കാണാതായെന്നും കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒരു വിവരവുമില്ലായിരുന്നു എന്നും പറയപ്പെടുന്നു. പഴയ ചിത്രത്തിന്റെ സഹായത്തോടെ ഇപ്പോൾ നോർമൻ മരിച്ചതായി തിരിച്ചറിഞ്ഞു.
നോർമനെ കാണാതായി ആറു മാസത്തിന് ശേഷം, സൗത്ത് ടെക്സസിലെ റോക്ക് പോർട്ടിൽ വെച്ച് ഒരു വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. ഇത് നോർമൻ ആണെന്ന സംശയത്തെ തുടർന്ന് 2023 അവസാനത്തോടെ അരാൻസാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ പൊലീസ് ചിത്രം നോർമന്റെ സഹോദരനെ കാണിക്കുകയായിരുന്നു.
നോർമന്റെ മൂത്ത സഹോദരൻ ചിത്രത്തിലെ അടയാളങ്ങൾ കണ്ട് അത് തന്റെ അനിയൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കുട്ടിക്കാലത്ത് നായ കടിച്ചപ്പോഴുണ്ടായ ചുണ്ടിലെ പാടും, വഴക്കിനിടയിൽ പുരികത്തിന് മുകളിലുണ്ടായ മുറിപ്പാടും നോർമനെ തിരിച്ചറിയാൻ സഹായിച്ചു.
അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിഞ്ഞെങ്കിലും, നോർമൻ എങ്ങനെ ഡാലസിൽ നിന്ന് 400 മൈൽ അകലെയുള്ള സൗത്ത് ടെക്സസിൽ എത്തിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നോർമനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us