/sathyam/media/media_files/2025/10/03/fccc-2025-10-03-04-56-01.jpg)
ഡാലസ്: മനുഷ്യക്കടത്ത്, അനധികൃത ജോലി എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഡാലസിലെ ഒരു സ്ട്രിപ്പ് ക്ലബിൽ ഫെഡറൽ ഏജന്റുമാരും നിയമപാലകരും സംയുക്തമായി നടത്തിയ റെയ്ഡിൽ 41 പേർ അറസ്റ്റിലായി. ഡാലസിലെ 'ചിക്കാസ് ബോണിറ്റാസ് കബറേ' എന്ന ക്ലബിലാണ് കഴിഞ്ഞ ആഴ്ച ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) ഡാലസിന്റെ നേതൃത്വത്തിൽ ക്രിമിനൽ സെർച്ച് വാറന്റ് ഉപയോഗിച്ച് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ 41 പേരും അനധികൃത കുടിയേറ്റക്കാരാണ്.
ഇവരിൽ 29 പേർ ക്ലബ്ബിൽ അനധികൃതമായി ജോലി ചെയ്തിരുന്നതായി സംശയിക്കുന്നു. ക്ലബിലെ ലൈംഗികക്കടത്ത് തകർക്കാൻ ഓപ്പറേഷനിലൂടെ കഴിഞ്ഞതായി എച്ച്എസ്ഐ ഡാലസ് സ്പെഷൽ ഏജന്റ് ഇൻ ചാർജ് ട്രേവിസ് പിക്കാർഡ് അറിയിച്ചു. റെയ്ഡിൽ ക്ലബിൽ നിന്ന് ഏകദേശം $30,000 ഡോളർ പണവും ബിസിനസ് രേഖകളും പിടിച്ചെടുത്തു.
അറസ്റ്റിലായവരിൽ അഞ്ച് പേർക്ക് യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുൻപ് ക്രിമിനൽ കേസുകളുണ്ട്. ഒരാൾ പത്ത് തവണയെങ്കിലും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചയാളാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.