മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മരണം: അമേരിക്കയിൽ ഡിസംബറിൽ നടപ്പാക്കിയത് മൂന്ന് വധശിക്ഷകൾ

New Update
K

വാഷിങ്‌ടൻ: ദശകങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും തടവുശിക്ഷയ്ക്കും ഒടുവിൽ അമേരിക്കയിലെ ഫ്ലോറിഡ, ടെനിസി സംസ്ഥാനങ്ങളിലായി ഡിസംബർ മാസത്തിൽ മൂന്ന് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി. 30 വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. ഫ്ലോറിഡയിൽ ഡിസംബർ 9ന് മാർക്ക് ജെറാൾഡ്സ് (58) എന്ന പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി.

Advertisment

ഒരു സ്ത്രീയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഇയാൾ 35 വർഷത്തോളമാണ് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ജയിലിൽ കഴിഞ്ഞത്. തൊട്ടുപിന്നാലെ ഡിസംബർ 11ന് ടെനിസിയിൽ ഹരോൾഡ് നിക്കോളാസ് (64) എന്ന പ്രതിയെ പെന്റോബാർബിറ്റൽ എന്ന മരുന്ന് ഉപയോഗിച്ച് വധിച്ചു. ഇയാളും ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 35 വർഷത്തെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ശിക്ഷാ നടപടി നേരിട്ടത്.

ഡിസംബർ 19ന് ഫ്ലോറിഡയിൽ വച്ച് ഫ്രാങ്ക് ഏഥൻ വാൾസ് (58) എന്ന കുറ്റവാളിയുടെ വധശിക്ഷ കൂടി നടപ്പിലാക്കിയതോടെ ഈ മാസം വധിക്കപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ 33 വർഷമാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞത്. മൂന്ന് മരുന്നുകൾ ചേർത്തുള്ള വിഷമിശ്രിതം കുത്തിവെച്ചാണ് ഇയാളുടെ മരണം ഉറപ്പാക്കിയത്. പല കേസുകളിലും വധശിക്ഷ വിധിച്ചതിന് ശേഷം അത് നടപ്പിലാക്കാൻ 30 വർഷത്തിലധികം എടുത്തു എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 

പ്രതികളുടെ പ്രായം അറുപതുകളിലേക്ക് എത്തിയ വേളയിലാണ് ദീർഘകാലത്തെ നിയമനടപടികൾ പൂർത്തിയാക്കി ഇപ്പോൾ ഈ ശിക്ഷകൾ നടപ്പിലാക്കിയിരിക്കുന്നത്.

Advertisment