ഫോർട്ട് മയേഴ്സ് : യാത്രക്കാരിലൊരാൾ കൊണ്ടുവന്ന പോർട്ടബിൾ ബാറ്ററിക്ക് തീപിടിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഫ്ലോറിഡയിലെ ഫോർട്ട് മയേഴ്സിൽ ഡെൽറ്റ എയർലൈൻസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. അറ്റ്ലാന്റയിൽ നിന്ന് ഫോർട്ട് ലോഡർഡെയ്ൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഡെൽറ്റ വിമാനം 1334-ലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം നടത്തിവരികയാണ്.
185 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി പറന്നുയർന്ന ഫ്ലൈറ്റ് 1334 ക്യാബിനിൽ പുക ഉയർന്നതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തതായി എഫ്എഎ അറിയിച്ചു. ബാറ്ററിയിൽ നിന്നുള്ള തീജ്വാലകൾ ഫ്ലൈറ്റ് അറ്റൻഡന്റുകൾ വേഗത്തിൽ അണച്ചു. വിമാനത്തിൽ പുക നിറഞ്ഞതിനെത്തുടർന്ന് അതീവ ജാഗ്രതയുടെ ഭാഗമായി സാഹചര്യം അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. തുടർന്ന്, വിമാനം ഫോർട്ട് മയേഴ്സിലെ സൗത്ത് വെസ്റ്റ് ഫ്ലോറിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
"ഞങ്ങളുടെ ജീവനക്കാർ നടത്തിയ വേഗത്തിലുള്ള പ്രവർത്തനങ്ങളെയും നടപടികളെയും അഭിനന്ദിക്കുന്നു. യാത്ര വൈകിയതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു," ഡെൽറ്റ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്ന് ഏകദേശം 2 മണിക്കൂർ യാത്രാ ദൂരത്തുള്ള ഫോർട്ട് മയേഴ്സ് വിമാനത്താവളത്തിന്റെ വക്താവ് അറിയിച്ചത് അനുസരിച്ച്, വിമാനം പ്രാദേശിക സമയം രാവിലെ 8:48-ന് സുരക്ഷിതമായി നിലത്തിറങ്ങി.
ഈ വർഷം ഇതുവരെ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട 34 അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതിൽ 11 എണ്ണം ബാറ്ററി പായ്ക്കുകൾ മൂലമാണെന്നും എഫ് എ എ പറയുന്നു.