വാഷിങ്ടൺ : ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ചടങ്ങ് തുടങ്ങും. വാഷിങ്ടൻ ഡിസിയിലെ യുഎസ് ക്യാപിറ്റോളിലാണ് പരിപാടി നടക്കുക.
എന്നാല്‍ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിച്ചതായി ഔദ്യോഗിക സ്ഥരീകരണം ഉണ്ടായിട്ടില്ല. അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി, തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് പ്രധാനമന്ത്രി മോദി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തി.
സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചയ്ക്ക് ഔദ്യോഗികമായി ആരംഭിക്കും. അതിനുശേഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47ാമത് പ്രസിഡന്റാകും. ഫെഡറലല്‍ അവധി ദിനമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ദിനമാണ് ജനുവരി 20 എന്ന പ്രത്യേകത കൂടിയുണ്ട്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ട്രംപ് വ്യക്തിപരമായി നിരവധി വിദേശ നേതാക്കള്‍ക്ക് ക്ഷണം അയച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, തീവ്ര വലതുപക്ഷ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അടക്കമുള്ളവര്‍ പട്ടികയില്‍ ഉണ്ട്. ബുകെലെയ്ക്ക് ക്ഷണം ലഭിച്ചതായി യുഎസിലെ സാല്‍വഡോര്‍ അംബാസഡര്‍ സ്ഥിരീകരിച്ചു, പക്ഷേ അദ്ദേഹം പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മറിനും ഭാര്യയ്ക്കും ക്ഷണം ലഭിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
ചടങ്ങില്‍ പങ്കെടുക്കുമെന്ന് നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും