പിണക്കം മറന്ന് വീണ്ടും അമേരിയ്ക്കക്കൊപ്പം യൂറോപ്പ്… മാസങ്ങള്‍ നീണ്ടുനിന്ന പ്രക്ഷുബ്ധതയ്ക്ക് ആശ്വാസം

New Update
F

വാഷിംഗ്ടണ്‍: വിയോജിപ്പും എതിര്‍പ്പുമെല്ലാം മറന്ന് വീണ്ടും അമേരിക്കയ്ക്കൊപ്പമെന്ന് സൂചന നല്‍കി യൂറോപ്യന്‍ നേതാക്കള്‍. മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ ഉന്നത നയതന്ത്രജ്ഞന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ ആശ്വാസവാക്കുകളാണ് ഇ യുവിനെ വീണ്ടും യു എസിനോട് അടുപ്പിച്ചത്.യുഎസ്-യൂറോപ്യന്‍ ബന്ധങ്ങളിലെ മാസങ്ങള്‍ നീണ്ടുനിന്ന പ്രക്ഷുബ്ധതയ്ക്ക് ഈ വാക്കുകള്‍ ആശ്വാസമേകി.ഒന്നിച്ചുപോകണമെന്ന ആഹ്വാനമാണ് റൂബിയോയില്‍ നിന്നും വന്നത്.ഇതിനെ ഇയു കമ്മീഷന്‍ പ്രസിഡന്റും ബ്രിട്ടനും സ്വാഗതം ചെയ്തതോടെ മഞ്ഞുരുകി.

Advertisment

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും സഖ്യകക്ഷികളെക്കുറിച്ചുള്ള പരിഹാസ പരാമര്‍ശങ്ങളും യൂറോപ്പുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.ഇതെല്ലാം മറന്നേയ്ക്കൂ എന്ന നിലയില്‍ പോളീഷ് ചെയ്താണ് റൂബിയോ സമ്മേളത്തില്‍ സംസാരിച്ചത്.

ഒരു വര്‍ഷം മുമ്പ് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇതേ വേദിയില്‍ സ്വതന്ത്രമായ സംസാരം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ നയങ്ങളെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗം യൂറോപ്യന്‍ സഖ്യകക്ഷികളെ ഞെട്ടിച്ചിരുന്നു.എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റൂബിയോയുടെ പ്രസംഗം. നാഗരികമായി യൂറോപ്പ് തകര്‍ന്നെന്നും ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു.

നാറ്റോ അംഗമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള ഭീഷണി ട്രംപ് കഴിഞ്ഞ മാസം ശക്തമാക്കിയതോടെ യൂറോപ്യന്‍ ബന്ധങ്ങള്‍ കൂടുതല്‍ മോശമായി. യു എസിനെതിരായ പ്രതിഷേധവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറച്ചുനിന്നു.

സഖ്യം വീണ്ടും ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു

വാഷിംഗ്ടണ്‍ അറ്റ്ലാന്റിക് സമുദ്ര സഖ്യം വീണ്ടും ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചത്.ഗ്ലോബല്‍ റിന്യൂവല്‍ എന്ന ദൗത്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ശക്തമായ യൂറോപ്പിന് കഴിയുമെന്ന് ഉറപ്പാക്കാനാണിതെന്നും റൂബിയോ പറഞ്ഞു.’വേര്‍പിരിയാന്‍ ശ്രമിക്കുന്നില്ല, മറിച്ച് ഒരു പഴയ സൗഹൃദത്തെ പുനരുജ്ജീവിപ്പിക്കാനും മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ നാഗരികതയെ പുതുക്കാനുമാണ് ശ്രമിക്കുന്നത്’.പുനരുജ്ജീവിപ്പിച്ച സഖ്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് റൂബിയോ പറഞ്ഞു.

‘യൂറോപ്പ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്നു.ഭൂഖണ്ഡവും അമേരിക്കയും ഒരുമിച്ചു പോകണം’ റൂബിയോ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും കുടിയേറ്റം ഭീഷണി ഉയര്‍ത്തുന്നുവെന്ന ട്രംപിന്റെ വാദം റൂബിയോ ആ്രവര്‍ത്തിച്ചു. മാസ്സ് മൈഗ്രേഷന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുടനീളം സമൂഹത്തെ പരിവര്‍ത്തനം ചെയ്യുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പ്രതിസന്ധിയാണെന്നും റൂബിയോ വ്യക്തമാക്കി.

യൂറോപ്പും അമേരിക്കയും മഹത്തായതും ശ്രേഷ്ഠവുമായ നാഗരികതയുടെ അവകാശികളാണ്. യൂറോപ്പ് ഞങ്ങളോടൊപ്പം ചേര്‍ന്ന് കുടിയേറ്റത്തെ പ്രതിരോധിക്കാന്‍ സന്നദ്ധമാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

യുഎസും യൂറോപ്പും തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിച്ചതായി ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ റൂബിയോ പരമാര്‍ശിച്ചതേയില്ല.മെര്‍സിന്റെ മാഗ ഫ്ളാഷ് പോയിന്റ്, സാംസ്‌കാരിക-യുദ്ധ പ്രശ്നങ്ങള്‍ എന്നീ പരാമര്‍ശങ്ങളാണ് റൂബിയോ ബോധപൂര്‍വ്വം ഒഴിവാക്കിയത്.

റൂബിയോയുടെ പ്രസംഗത്തെ ആശ്വാസത്തോടെ കണ്ടുകൊണ്ട് എസ്തോണിയയുടെ പ്രതിരോധ മന്ത്രി ഹാനോ പെവ്കുര്‍ പ്രതികരിച്ചു. നമ്മള്‍ ഇപ്പോഴും സഖ്യകക്ഷികളും പങ്കാളികളുമാണെന്ന് കാണിക്കേണ്ടത് അത്യാവശ്യമായി വന്നുവെന്നായിരുന്നു ഹാനോ പെവ്കുറിന്റെ പരാമര്‍ശം.

എന്നാല്‍ യു എസ് നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് മുന്‍ ലിത്വാനിയന്‍ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാന്‍ഡ്‌സ്‌ബെര്‍ഗിസ് അഭിപ്രായപ്പെട്ടു. മാന്യമായ വാക്കുകളില്‍ മാത്രമാണ് ഇതുള്ളത്.ഈ വെള്ള പൂശല്‍ നിലനില്‍ക്കുമെന്ന് ഉറപ്പില്ലെന്ന്ും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒപ്പം പോകണമെന്ന് ഉര്‍സുലയും കെയര്‍ സ്റ്റാര്‍മറും

മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത യൂറോപ്യന്‍ നേതാക്കള്‍ നാറ്റോ പ്രതിരോധത്തിന്റെ കൂടുതല്‍ ഭാരം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്പിനോട് ശത്രുതാപരമായി പെരുമാറുന്ന റഷ്യയെ നേരിടാന്‍ ഇത് അത്യാവശ്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സുരക്ഷയ്ക്കായി യൂറോപ്പ് മുന്നോട്ട് വരേണ്ടതും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുമുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ചൂണ്ടിക്കാട്ടി.ബ്രെക്സിറ്റിന് 10 വര്‍ഷത്തിനുശേഷം ബ്രിട്ടനുമായുള്ള അടുത്ത ബന്ധം വേണമെന്നും ഉര്‍സുല പറഞ്ഞു.

ബ്രിട്ടീഷ് നേതാവ് കെയര്‍ സ്റ്റാര്‍മറും ഇതേ വികാരം പങ്കുവെച്ചു. ‘നമ്മള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണം, കാരണം അത് കാലഘട്ടത്തിന്റെ കറന്‍സിയാണ്. നമ്മുടെ പ്രതിരോധ ഉല്‍പാദനത്തെ ടര്‍ബോചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വ്യാവസായിക അടിത്തറയുണ്ടാകണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്തു.

യൂറോപ്പിലെ ആണവ ശക്തികളായ ഫ്രാന്‍സും ബ്രിട്ടനും തങ്ങളുടെ ആണവ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കയുടെ ആണവ കുടയ്ക്ക് പകരമാകാന്‍ ഇതിന് കഴിയില്ലെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ പറഞ്ഞു.

പുടിന്‍ യുദ്ധത്തിന്റെ അടിമയെന്ന് സെലെന്‍സ്‌കി

വ്‌ളാഡിമിര്‍ പുടിനെ യുദ്ധത്തിന്റെ അടിമ എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചു,മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം. റഷ്യയുടെ ആക്രമണങ്ങള്‍ രാജ്യത്തെ എല്ലാ വൈദ്യുത നിലയങ്ങളെയും നശിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കാത്ത ഒരു പവര്‍ പ്ലാന്റ് പോലും ഉക്രെയ്‌നില്‍ അവശേഷിക്കുന്നില്ല. ഉക്രെയ്‌നിന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ എത്തിക്കണമെന്ന് ഉക്രെയ്ന്‍ നേതാവ് അഭ്യര്‍ത്ഥിച്ചു

Advertisment