/sathyam/media/media_files/2025/08/16/b-vv-2025-08-16-02-53-59.jpg)
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുക്രെയ്നും യൂറോപ്പും. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക എതിര്‍പ്പ് നേരിടുന്ന പുടിന് പ്രശ്ന പരിഹാരത്തിലേക്കു വഴി തെളിക്കാന്‍ ഉച്ചകോടി സഹായിക്കുമെന്നാണ് പ്രതീക്ഷ.
റഷ്യയില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള യുഎസ് നഗരമായ അലാസ്കയില്‍ വച്ചാണ് ഉച്ചകോടി. അതിനാല്‍ അന്താരാഷ്ട്ര കോടതിയുടെ അറസ്ററ് വാറന്റ് മറികടക്കാന്‍ യൂറോപ്യന്‍ അതിര്‍ത്തി ഒഴിവാക്കി അമേരിക്കയിലെത്താനും പുടിനു സാധിക്കും. ചര്‍ച്ചയില്‍ യുക്രെയ്നു പ്രാതിനിധ്യം വേണമെന്ന യൂറോപ്യന്‍ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. 19ാം നൂറ്റാണ്ടില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് റഷ്യ അമേരിക്കക്ക് വില്‍പന നടത്തിയ പ്രദേശമാണ് അലാസ്ക.
യുക്രെയ്നില്‍ വെടിനിര്‍ത്തലിന് മുന്നോടിയായി പിടിച്ചടക്കിയ ഡോനെറ്റ്സ്ക്, ലുഹാന്‍സ്ക്, സഫോറിഷ്യ, ഖേഴ്സണ്‍ അടക്കം അഞ്ചിലൊന്ന് ഭൂമിയും വിട്ടുനല്‍കണമെന്നാണ് ആഗോള സമ്മര്‍ദം. എന്നാല്‍, ഒരിഞ്ച് ഭൂമിയും വിട്ടുനല്‍കില്ലെന്ന് പുടിന്‍ പറയുന്നു. മറുവശത്ത്, ആഗോള മധ്യസ്ഥനായി വീണ്ടും രംഗത്തുവരാനുള്ള അവസരമാണ് ട്രംപിന് മുന്നില്‍.