തൊഴിലാളികളെ കടത്തുന്ന സംഘത്തിലെ മൂന്നു പുരുഷന്മാരെയും ഒരു സ്ത്രീയെയും ടെക്സസിൽ നിന്നു അറസ്റ്റ് ചെയ്തു. നാലു പേരും ഇന്ത്യൻ അമേരിക്കൻ പൗരന്മാരാണ്.
ഇവരുടെ ടെക്സസിലെ വീട്ടിൽ അടച്ചിരുന്ന 15 ചെറുപ്പക്കാരായ സ്ത്രീകളെയും കണ്ടെത്തിയതായി പ്രിൻസ്റ്റൺ പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവർ ചന്ദൻ ദാസിറെഡ്‌ഡി (24), ദ്വാരക ഗുണ്ട (31), സന്തോഷ് കട്ട്കൂരി, അനിൽ മേലെ (37) എന്നിവരാണ്.
ഇവരുടെ മേൽ മനുഷ്യക്കടത്തു കുറ്റം ചുമത്തി. കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.
പ്രിൻസ്റ്റൺ കോളിൻ കൗണ്ടിയിലെ ജിൻസ്ബർഗ് ലേനിലുള്ള വീട്ടിൽ തറയിൽ കിടന്നാണ് ഇരകളായ സ്ത്രീകൾ ഉറങ്ങിയിരുന്നത്. വീട്ടിൽ ഫർണിച്ചർ ഒന്നും ഉണ്ടായിരുന്നില്ല. ഏതാനും കംപ്യൂട്ടറുകളും പുതപ്പുകളും മാത്രം ഉണ്ടായിരുന്നു.
സന്തോഷ് കട്ട്കൂരി ആയിരുന്നു സംഘത്തലവൻ. ഇരകൾ അയാൾക്കു വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരായെന്നു പോലീസ് പറഞ്ഞു. അയാളുടെ ഭാര്യയാണ് ദ്വാരക ഗുണ്ടാ. ഇരുവരും ചേർന്ന് നടത്തിയിരുന്ന ചില വ്യാജ കമ്പനികളിലാണ് സ്ത്രീകളെ കൊണ്ടു പണിയെടുപ്പിച്ചത്.
പ്രിൻസ്റ്റൺ, മെലീസ, മക്കിന്നി മേഖലകളിൽ ആണ് സ്ത്രീകളെ ജോലിക്കു ഉപയോഗിച്ചത്. ഏതാനും പുരുഷന്മാരും ഇരകളായി എന്നാണ് പോലീസിന്റെ കണ്ടെത്തൽ.