കാല്‍ഗറി : കാഡനയിലെ കനനാസ്‌കിസില്‍ ജി7 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാനഡയിലെത്തി. ഇരുവര്‍ക്കുമെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ രംഗത്ത്. തൊഴിലാളി, യുവാക്കള്‍, തദ്ദേശീയര്‍, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി കാല്‍ഗറി സിറ്റി ഹാളില്‍ എത്തിയത്. കാനഡയെ തന്റെ രാജ്യത്തിന്റെ 51-ാമത്തെ സംസ്ഥാനമാകുന്നതിനെക്കുറിച്ച് നിരന്തരം ആവര്‍ത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യ വിരുദ്ധ ഖലിസ്ഥാന്‍ വാദികളുടെ നോട്ടപ്പുള്ളിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിക്കായി എത്തിയിട്ടുണ്ട്.
ജി7 രാജ്യങ്ങളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ജി7 ഉച്ചകോടിക്കായി എത്തുന്നത്. മോദിയുടെ ജി7 പങ്കാളിത്തത്തിലും കാര്‍ണിയുടെ ക്ഷണത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച പാര്‍ലമെന്റ് ഹില്ലില്‍ നൂറുകണക്കിന് സിഖുകാര്‍ ഒത്തുകൂടിയിരുന്നു.
ഒരു ഇന്ത്യന്‍ ഏജന്റ് മുന്‍ എന്‍ഡിപി ലീഡര്‍ ജഗ്മീത് സിങ്ങിനെ സൂക്ഷ്മ നിരീക്ഷണത്തിലാക്കിയതായി കാനഡയിലെ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിഷേധം ഉണ്ടായത്. സിങ്ങിനെ ഇന്ത്യന്‍ ഏജന്റുമാര്‍ നിരീക്ഷിക്കുന്നതായി 18 മാസം മുമ്പ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ ആര്‍സിഎംപി അദ്ദേഹത്തിന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ജി 7-നു ക്ഷണിച്ച പ്രധാനമന്ത്രി കാര്‍ണിയുടെ നടപടി വഞ്ചനയാണെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ നിയമോപദേശകനും വക്താവുമായ ബല്‍പ്രീത് സിങ് പറഞ്ഞു. മോദിയുടെ സാന്നിധ്യം കാനഡയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ മറ്റൊരു വക്താവ് മോനീന്ദര്‍ സിങ് ആരോപിക്കുന്നു.