അയർലണ്ടിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണം കൂടിയതായി ഗാർഡ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Gffggvf

അയര്‍ലണ്ടില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ഗാര്‍ഡ റിപ്പോര്‍ട്ട്. 2023-നും 2024-നും ഇടയ്ക്ക് വിവിധ ഗാര്‍ഡ ഡിവിഷനുകളിലായി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഏറ്റവും വര്‍ദ്ധിച്ചത് ഡബ്ലിനിലെ ഈസ്റ്റ് ഗാര്‍ഡ ഡിവിഷനിലാണ്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്തരത്തില്‍ 43 പേര്‍ പിടിക്കപ്പെട്ടപ്പോള്‍ 2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 145 ആയി ഉയര്‍ന്നു- 237% ആണ് വര്‍ദ്ധന. കോര്‍ക്ക് കൗണ്ടി ഗാര്‍ഡ ഡിവിഷന്‍ 25%, ഗോള്‍വേ ഡിവിഷന്‍ 21%, കില്‍ഡെയര്‍ ഡിവിഷന്‍ 47%, ഡബ്ലിന്‍ വെസ്റ്റ് 80%, ഡബ്ലിന്‍ സൗത്ത് 65%, ഡബ്ലിന്‍ സെന്‍ട്രല്‍ 63%, ഡബ്ലിന്‍ നോര്‍ത്ത് 58%, ലിമറിക്ക് 7%, ക്ലെയര്‍/ടിപ്പററി 3.3% എന്നിങ്ങനെയും വര്‍ദ്ധന രേഖപ്പെടുത്തി.

അതേസമയം കെറി, കോർക് സിറ്റി, സ്ലിഗോ, ലെയ്ട്രിം, മയോ, കവാൻ, മോനാഗൻ, ഡോൺകൾ, വാട്ടർഫോഡ്, കിൽകെന്നി, കാർലോ എന്നീ ഗാര്‍ഡ ഡിവിഷനുകളില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണം ഈ കാലയളവിനിടെ കുറഞ്ഞു.

ആളുകള്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അയർലണ്ട് സൗത്ത് എം ഇ പി ആയ സിന്തിയ നി മഹുർച് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ചെയ്യുന്നവരെ പിടികൂടാനായി മാര്‍ക്ക് ചെയ്യപ്പെടാത്ത ഗാര്‍ഡ ലോറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും, ലോറികളില്‍ നിന്നും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്താന്‍ എളുപ്പമാണെന്നും അവര്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് ബ്ലോക്ക് ചെയ്യുന്ന ഉപകരണം ഘടിപ്പിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഡിസ്‌കൗണ്ട് നല്‍കുന്നത് അടക്കം എല്ലാ വഴികളും ഈ പ്രശ്‌നം പരിഹരിക്കാനായി ഉപയോഗിക്കണമെന്നും എം ഇ പി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 120 യൂറോ പിഴയും, മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ.