15 ടൺ വീതമുളള 14 ബോംബുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വർഷിച്ചെന്നു ജനറൽ കെയ്ൻ; ബി-2 ബോംബറുകളുടെ ഏറ്റവും വിപുലമായ ആക്രമണം

New Update
Ghsshhs

ഇറാന്റെ ആണവ പദ്ധതി തകർക്കാൻ യുഎസ് ശനിയാഴ്ച്ച നടത്തിയ 'ഓപ്പറേഷൻ മിഡ്‌നെറ്റ് ഹാമർ' എന്ന ആക്രമണത്തിൽ ബി-2 സ്റ്റെൽത് ബോംബറുകൾ വർഷിച്ചത് 15 ടൺ വീതമുളള 14 ബോംബുകൾ ആയിരുന്നുവെന്നു ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ വെളിപ്പെടുത്തി.

Advertisment

ബി-2 സ്റ്റെൽത് വിമാനങ്ങൾ നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ഏതാനും ബി-2 സ്റ്റെൽത് ബോംബറുകൾ പടിഞ്ഞാറു ഗുവാമിലേക്കു പറത്തിയിരുന്നുവെന്നു അദ്ദേഹം സ്ഥിരീകരിച്ചു. അതേ സമയം ഏഴെണ്ണം 2001നു ശേഷമുള്ള ഏറ്റവും ദീർഘമായ യാത്രയിൽ കിഴക്കു ഇറാനിലേക്കു പറന്നു. അവയ്ക്കു യുഎസ് പോർവിമാനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. ആകാശത്തു വച്ച് ഇന്ധനം നിറച്ചു.

ഇറാന്റെ ആകാശത്തു കടന്നപ്പോൾ സെൻട്രൽ കമാൻഡ് ഏരിയയിലുള്ള ഒരു യുഎസ് അന്തർവാഹിനി രണ്ടു ഡസനിലേറെ ടോമാഹോക്ക് ക്രൂസ് മിസൈലുകൾ ഇസ്ഫഹാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അടിച്ചു. ഇറാന്റെ ഭാഗത്തു നിന്ന് ബോംബറുകൾക്കു എതിർപ്പൊന്നും ഉണ്ടായില്ല.

"അവരുടെ പോർവിമാനങ്ങൾ ഉയർന്നില്ല. ഞങ്ങൾ ആക്രമണം നടത്തുമ്പോൾ അവരുടെ മിസൈൽ സംവിധാനങ്ങൾ അറിഞ്ഞില്ല എന്നാണ് തോന്നുന്നത്," കെയ്ൻ പറഞ്ഞു. "മൊത്തത്തിൽ നമ്മൾ കിറുകൃത്യമായി ലക്‌ഷ്യം കണ്ടു അടിക്കുന്ന 75 ആയുധങ്ങൾ ഉപയോഗിച്ചു. പ്രസിഡന്റ് പറഞ്ഞത് പോലെ അതിൽ 30,000 പൗണ്ട് ഉള്ള 14 ജി ബി യു ബോംബുകളും 57 മറ്റു ആയുധങ്ങളും ഉണ്ടായിരുന്നു. അവ ഉപയോഗിച്ചത് ഇതാദ്യം."

പരമരഹസ്യമെന്നു ഹേഗ്സേഥ്

ദൗത്യം അതീവരഹസ്യം ആയിരുന്നുവെന്നു ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു. "നമ്മുടെ ബി2 വിമാനങ്ങൾ ഈ ആണവകേന്ദ്രങ്ങളിൽ കയറിയിറങ്ങിയത് ലോകം അറിഞ്ഞതേയില്ല. ആ നിലയ്ക്കു ചരിത്രമായ ആക്രമണം ആയിരുന്നു അത്. അത്യഗാധമായി തുരന്നു കയറുന്ന എം ഓ പി നമ്മൾ ഉപയോഗിച്ചത് ഇതാദ്യം."

ഫോർദോയിൽ ഉണ്ടായ കേടുപാടുകൾ സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണാമെങ്കിലും അതേപ്പറ്റി കൃത്യമായ വിവരം ലഭ്യമല്ല. ഇറാൻ ഒന്നും പറഞ്ഞിട്ടുമില്ല. സമ്പുഷ്ടമാക്കിയ യുറേനിയം ആക്രമണത്തിനു മുൻപ് ഇറാൻ അവിടന്നു മാറ്റിയിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ആക്രമിക്കപ്പെട്ട ആണവകേന്ദ്രങ്ങളിൽ നിന്നു റേഡിയേഷൻ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജൻസി പറഞ്ഞു.