/sathyam/media/media_files/2025/10/26/vvv-2025-10-26-03-41-59.jpg)
വാഷിങ്ടൻ ഡിസി: പുതിയ എച്ച്-1ബി വീസ അപേക്ഷകർക്ക് ചുമത്തിയ $100,000 ഫീസ് ചോദ്യം ചെയ്തുള്ള നിയമപരമായ വെല്ലുവിളികൾക്കെതിരെ ഫെഡറൽ കോടതിയിൽ പോരാടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും വിദഗ്ധ തൊഴിലാളി പ്രോഗ്രാമിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും ഫീസ് വർധനവ് അത്യാവശ്യമായ നടപടിയാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
എച്ച്-1ബി വീസ പ്രോഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും വഞ്ചനയാൽ നിറയുകയും ചെയ്തതിലൂടെ അമേരിക്കൻ വേതനം കുറച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. പുതിയ നയങ്ങൾ ഈ വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും, പ്രസിഡന്റ് ഈ സംവിധാനം പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഈ നയങ്ങൾ നടപ്പിലാക്കിയതെന്നും അവർ വ്യക്തമാക്കി.
ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ശക്തമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. $100,000 ഫീസ് ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ടി (ഐ എൻ എ) ന്റെ ആവശ്യകതകളെ മറികടക്കുന്നതിനാൽ നിയമവിരുദ്ധമാണെന്ന് ചേംബർ വാദിക്കുന്നു. വീസ പ്രോസസ് ചെയ്യുന്നതിൽ സർക്കാരിന് വരുന്ന യഥാർഥ ചെലവുകളെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് ഘടനയെന്ന് ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ട് നിർദ്ദേശിക്കുന്നുണ്ടെന്നും, ആറ് അക്ക ഫീസ് ഈ ചെലവിനേക്കാൾ ഗണ്യമായി കൂടുതലാണെന്നും ചേംബർ വാദിക്കുന്നു.
ചേംബറിന് പുറമെ, യൂണിയനുകൾ, തൊഴിലുടമകൾ, അധ്യാപകർ എന്നിവരുടെ കൂട്ടായ്മ വാഷിങ്ടൻ ഡിസി, കലിഫോർണിയ എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിൽ പ്രത്യേക കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉയർന്ന ഫീസ് ഏകപക്ഷീയവും നീതിരഹിതവുമാണെന്നും, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് മേഖല ഉൾപ്പെടെയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ ആശ്രയിക്കുന്ന നിർണായക യുഎസ് വ്യവസായങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഈ ഗ്രൂപ്പുകൾ വാദിക്കുന്നു. ഈ ഉയർന്ന ഫീസ് ചെറുകിട, ഇടത്തരം ബിസിനസുകൾ ഉൾപ്പെടെയുള്ള പല യുഎസ് തൊഴിലുടമകൾക്കും ആഗോള പ്രതിഭകളെ നിയമിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്നും, ഇത് കമ്പനികളെ എച്ച്-1ബി പ്രോഗ്രാം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുമെന്നും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us