/sathyam/media/media_files/2025/10/05/vvv-2025-10-05-04-43-12.jpg)
വാഷിങ്ടണ്‍ : ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബോംബിടുന്നത് ഇസ്രായേല്‍ ‘ഉടന്‍ നിര്‍ത്തണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലെ പ്രധാന ഘടകങ്ങള്‍ അംഗീകരിക്കാന്‍ ഹമാസ് സമ്മതിച്ചതിന് ശേഷമാണ് ട്രംപ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ചില വശങ്ങള്‍ അംഗീകരിക്കുമെന്ന് ഹമാസ് സംഘം പറഞ്ഞു, അതില്‍ ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്‍ പ്രദേശത്തിന്റെ ഭരണം മറ്റൊരു ഭരണനേതൃത്വത്തിന് കൈമാറുക എന്നിവ ഉള്‍പ്പെടുന്നു.
ഗാസ സമാധാന കരാര്‍ അംഗീകരിക്കുകയോ ‘എല്ലാ നരകയാതനകളും ‘ അനുഭവിക്കുകയോ ചെയ്യണമെന്ന് പ്രസിഡന്റ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുമാനിയ്ക്കാന്‍ നാളെ വരെ സമയപരിധി നല്‍കിയിരുന്നു.
ഹമാസ് കീഴടങ്ങിയാല്‍, ഗാസയിലെ മാനവിക പ്രതിസന്ധി കുറയ്ക്കുന്നതിനായി, ഭക്ഷണവും മരുന്നും അടങ്ങിയ സഹായവാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ അനുമതി നല്‍കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രംപിന്റെ സമ്മര്‍ദ്ദം മൂലം ഹമാസ് കുറഞ്ഞത് ഭാഗികമായെങ്കിലും യുദ്ധവിരാമ കരാര്‍ അംഗീകരിച്ചേക്കാം. എന്നാല്‍ പൂര്‍ണ്ണ സമാധാനത്തിനായി ദീര്‍ഘകാല ചര്‍ച്ചകളും രാഷ്ട്രീയ മാറ്റങ്ങളും അനിവാര്യമായേക്കാം.
അതേസമയം, ഗാസയിലെ സാധാരണ ജനങ്ങള്‍ യുദ്ധത്തിന്റെ ഭീതിയില്‍ നിന്ന് മാറി ശാന്തമായ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, വ്യോമാക്രമണങ്ങളും ടാങ്ക് ആക്രമണങ്ങളും വീണ്ടും തുടങ്ങുമോ എന്ന ആശങ്ക തുടരുന്നു.
യുനൈറ്റഡ് നേഷനും യൂറോപ്യന്‍ യൂണിയനും സമാധാന പദ്ധതിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകളുണ്ട്. മാനവിക സഹായം വര്‍ധിപ്പിക്കുന്നതിനും പുനര്‍നിര്‍മാണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സാധ്യതയുമുണ്ട്.
ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ, ഹമാസ് അടുത്തിടെ എടുക്കുന്ന നിലപാടിലും ഇസ്രായേലിന്റെ പ്രതികരണത്തിലുമാണ്. അവരുള്‍പ്പെടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിച്ചാല്‍, ദീര്‍ഘകാലയുദ്ധം അവസാനിപ്പിച്ച് ഗാസയില്‍ സ്ഥിരത കൊണ്ടുവരാനാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു
ട്രമ്പിന്റെ സമാധാനപദ്ധതി
രണ്ടുവര്‍ഷം പിന്നിടുന്ന ഗാസാ യുദ്ധം തീര്‍ക്കുന്നത് ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്നാണ് ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാര്‍ അംഗീകരിക്കാനുള്ള അവസാന അവസരമാണിതെന്നും അതുണ്ടായില്ലെങ്കില്‍ ഹമാസിനെതിരേ മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ ‘നരകം പെയ്തിറങ്ങു’മെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ്. അവര്‍ ആളുകളുടെ ജീവിതം അസഹനീയമാക്കി. ഇതിന്റെ പാരമ്യമായിരുന്നു 2028 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരുമെല്ലാം കൊല്ലപ്പെട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഞങ്ങള്‍ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കും. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, മൃതദേഹങ്ങള്‍ വിട്ടു നല്‍കൂ.’ -ട്രംപ് പറഞ്ഞു.
72 മണിക്കൂറിനകം ബന്ദികളുടെ മോചനം, ഹമാസിന്റെ നിരായുധീകരണം,അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഗാസയില്‍ ഇടക്കാല സര്‍ക്കാര്‍ തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ ട്രംപിന്റെ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചിരുന്നു.പദ്ധതിയുടെ ചില വശങ്ങളോട് യോജിപ്പുണ്ടെന്ന് ഹമാസ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുക, എന്‍ക്ലേവിന്റെ ഭരണം കൈമാറുക എന്നിവയാണത്. മറ്റ് പല വ്യവസ്ഥകളെക്കുറിച്ചും ചര്‍ച്ചകള്‍ വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.ഹമാസ് ആവശ്യപ്പെടുന്നതുപോലെ നിബന്ധനകള്‍ വീണ്ടും ചര്‍ച്ച ചെയ്യുമോ എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.നിരായുധീകരണമെന്ന നിബന്ധന അംഗീകരിക്കുമോ എന്ന് ഹമാസും വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഹമാസ് പറഞ്ഞു. മധ്യസ്ഥര്‍ വഴി ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധതയും ഹമാസ് സ്ഥിരീകരിച്ചു.പാലസ്തീന്‍ ദേശീയ സമവായത്തെ അടിസ്ഥാനമാക്കി അറബ്, ഇസ്ലാമിക പിന്തുണയുള്ള സ്വതന്ത്ര സംഘത്തിന് ഗാസയുടെ ഭരണം കൈമാറാന്‍ തയ്യാറാണെന്നും ഗ്രൂപ്പ് പറഞ്ഞു.