79 വയസ്സുകാരനെ തള്ളിയിട്ട് പരുക്കേൽപ്പിച്ച് ഇമിഗ്രേഷൻ ഏജന്റുമാർ; പരാതിയുമായി യുഎസ് പൗരൻ

New Update
Nbjn

ലോസാഞ്ചലസ് : 79 വയസ്സുള്ള യുഎസ് പൗരനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാർ ബിസിനസ് സ്ഥാപനത്തിൽ വച്ച് തറയിലേക്ക് ബലമായി തള്ളിയിട്ട് പരുക്കേൽപ്പിച്ചെന്ന് പരാതി. ഇതിനെ തുടർന്ന് വയോധികൻ ഫെഡറൽ ഏജൻസികളിൽ നിന്ന് 50 മില്യൻ ഡോളർ (ഏകദേശം 417 കോടിയിലധികം രൂപ) നഷ്ടപരിഹാരം തേടി അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിം ഫയൽ ചെയ്തു.

Advertisment

ലൊസാഞ്ചലസിലെ വാൻ നൈസിലുള്ള കാർ വാഷ് ഉടമയായ റഫീ ഓല്ല ഷൗഹെദ് ആണ് പരാതി നൽകിയത്. സെപ്റ്റംബർ ഒൻപതിന് നടന്ന റെയ്ഡിനിടെ തനിക്ക് വാരിയെല്ലുകൾക്ക് പൊട്ടലും കൈമുട്ടിന് പരുക്കുകളും മസ്തിഷ്ക ക്ഷതവും (ട്രൗമറ്റിക് ബ്രെയിൻ ഇഞ്ചുറി) സംഭവിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകർ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു.

മാസ്‌ക് ധരിച്ചെത്തിയ ഐസിഇ, ബോർഡർ പട്രോൾ ഏജന്റുമാർ കാർ വാഷിൽ റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം, തന്റെ ജീവനക്കാരുടെ വർക്ക് ഓതറൈസേഷൻ രേഖകൾ ഏജന്റുമാർക്ക് കൈമാറാൻ ശ്രമിച്ചപ്പോഴാണ് ഷൗഹെദിനെ അസഭ്യം പറയുകയും ബലപ്രയോഗത്തിലൂടെ തറയിലേക്ക് വലിച്ചിടുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മൂന്ന് ഏജന്റുമാർ ചേർന്ന് ഇദ്ദേഹത്തെ നിലത്ത് അമർത്തിപ്പിടിക്കുകയും ഒരാൾ കഴുത്തിൽ കാൽമുട്ട് വെക്കുകയും ചെയ്തതായും ആരോപിക്കുന്നു.

പരുക്കേറ്റ ഷൗഹെദിനെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചതിന് ശേഷം യുഎസ് പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടും ഏകദേശം 12 മണിക്കൂറോളം വൈദ്യസഹായം നൽകാതെ തടഞ്ഞുവച്ചതായിട്ടാണ് ആരോപണം. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കും (ഡിഎച്ച്എസ്) അതിന്റെ ഉപ ഏജൻസികൾക്കുമെതിരെയാണ് പരാതി. ഈ സംഭവത്തിന് ശേഷം ഭയം കാരണം ജീവനക്കാർ ജോലിക്ക് വരാത്തതിനെ തുടർന്ന് ഷൗഹെദ് തന്റെ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി. 

Advertisment