കലിഫോർണിയയിൽ ഹൈന്ദവ ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഇന്ത്യ യുഎസ് അധികൃതരോട് ആവശ്യപ്പെട്ടു.
കലിഫോർണിയയിലെ ചിനോ ഹിൽസിലുള്ള പടുകൂറ്റൻ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ചുവരുകളിൽ ഞായറാഴ്ചയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
പ്രാദേശിക അധികൃതർ ഇത്തരം ഹീനമായ നടപടികൾ തടയണമെന്നു ഇന്ത്യൻ വിദേശകാര്യ വകുപ്പ് വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം.
വിദ്വേഷം വേരുറയ്ക്കാൻ അനുവദിക്കില്ലെന്നു യുഎസിലെ ഔദ്യോഗിക പേജിൽ ബി എ പി എസ് പറഞ്ഞു. സഹാനുഭൂതിയാണ് പ്രധാനം. സമാധാനവും.ചിനോ ഹിൽസ് പോലീസ് സംഭവത്തെ കുറിച്ച് മൗനം പാലിക്കയാണ്.
ലോസ് ആഞ്ജലസിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ ജനഹിത പരിശോധനയ്ക്കു മുൻപായാണ് ഈ ആക്രമണമെന്ന് കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ചൂണ്ടിക്കാട്ടി. "ഹിന്ദുക്കൾ തിരിച്ചു പോകുക" എന്നിങ്ങനെയുള്ള ചുവരെഴുത്തുകളാണ് ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
അത് സമുദായത്തിൽ ആശങ്ക ഉയർത്തുന്നു. ഒറ്റക്കെട്ടായി നിന്ന് ചെറുക്കാനാണ് തീരുമാനം."ഹിന്ദു വിദ്വേഷം ഭാവനയാണെന്നു മാധ്യമങ്ങളും മറ്റും പറയുമ്പോഴാണ് ഇതാ മറ്റൊരു സംഭവം കൂടി. ലോസ് ആഞ്ജലസിലെ ഖാലിസ്ഥാൻ ജനഹിത പരിശോധനയ്ക്കു മുന്നോടിയാണ് ഇതെന്നത് ശ്രദ്ധിക്കണം.''
ന്യൂ യോർക്കിൽ ബി എ പി എസ് മന്ദിറിനു നേരെ ആക്രമണം ഉണ്ടായത് 10 ദിവസം മുൻപാണ്.