പ്രസിദ്ധമായ സോവറിൻ ഹെൽത്ത് ഗ്രൂപ്പ് സ്ഥാപകനും മുൻ സി ഇ ഒയുമായ ടോൺമോയ് ശർമയുടെ അറസ്റ്റ് സ്ഥാപനത്തിനു ക്ഷീണമായി. അമിതലാഭം കൊയ്യാൻ ദശ ലക്ഷക്കണക്കിനു ഡോളറിന്റെ തട്ടിപ്പു നടത്തി എന്നാണ് ഇന്ത്യൻ വംശജനായ ശർമയുടെ പേരിലുള്ള ആരോപണം.
കലിഫോർണിയ സമ്പന്ന മേഖലയായ ടസ്റ്റിൻ നിവാസി ശർമ (61) മേയ് 29നു ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടു കുറ്റങ്ങളാണ് ഫെഡറൽ ഗ്രാൻഡ് ജൂറി ചുമത്തിയതെന്നു കലിഫോർണിയ സെൻട്രൽ ഡിസ്‌ട്രിക്‌ട് യുഎസ് അറ്റോണിയുടെ ഓഫിസ് പറയുന്നു. വയർ ഫ്രോഡിനു നാല്, ഗൂഢാലോചനയ്ക്ക് ഒന്ന്, രോഗികളെ റഫർ ചെയ്തതിനുള്ള നിയമലംഘനത്തിന് മൂന്ന്.
2014നും 2020നും ഇടയിൽ ശർമ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് $149 മില്യൺ വ്യാജ ക്ലെയിമുകൾ സമർപ്പിച്ചു എന്നാണ് ആരോപണം. ഇതിൽ $29 മില്യൺ മൂത്ര പരിശോധനയിലെ തട്ടിപ്പുകൾക്കായിരുന്നു.
അനാവശ്യമായി സമഗ്ര ടെസ്റ്റിംഗിനു ശർമ സമമർദം ചെലുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പലപ്പോഴും ഡോക്ടർമാർ ശുപാർശ ചെയ്യാതെ തന്നെ. പെട്ടെന്ന് ഫലം കിട്ടുന്ന ടെസ്റ്റുകളെക്കാൾ ഏറെ കൂടിയ നിരക്കിലാണ് ഈ പരിശോധനകൾ നടത്തിയത്. ഫലം വരാൻ ദിവസങ്ങൾ എടുക്കുമായിരുന്നു.
രോഗികളുടെ പണം തട്ടിച്ചെടുത്തു നടത്തുന്ന സ്ഥാപനം ആയിരുന്നു ശർമയുടേത് എന്നാണിപ്പോൾ ആരോപണം.
ഇർവിൻ സ്വദേശി പോൾ ജിൻ സെൻ ഖോർ (45) ആണ് ശർമയുടെ കൂട്ടുപ്രതി. അദ്ദേഹത്തെ കഴിഞ്ഞ ദിവസം സാന്താ ആനയിൽ അറസ്റ്റ് ചെയ്തു $20,000 ബോണ്ടിൽ വിട്ടു. ജൂലൈ 29നു വിചാരണ നേരിടും.
ശർമയ്ക്ക് ആരോപിക്കപ്പെട്ട ഓരോ കുറ്റത്തിനും കുറഞ്ഞത് 20 വർഷം ഫെഡറൽ ജയിലിൽ തടവ് എന്ന ശിക്ഷയാണ് ലഭിക്കാവുന്നത്.