യുഎസ് വനിതയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്ററില്‍

New Update
Hvbncc

ന്യൂയോര്‍ക്ക്: യു.എസില്‍ വയോധികയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്ററില്‍. പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനായിരുന്നു ശ്രമം. ഒഹായോയിലെ സിന്‍സിനറ്റി പ്രദേശത്ത് താമസിക്കുന്ന 21 വയസുകാരനായ കൃഷ്ണകുമാര്‍ സിങ്ങിനെയാണ് ഗില്‍ഫോര്‍ഡ് കൗണ്ടി പൊലീസ് അറസ്ററ് ചെയ്തത്.

Advertisment

2024 മുതല്‍ വിദ്യാര്‍ഥി വിസയില്‍ യു.എസില്‍ കഴിയുകയാണ് ഇയാള്‍. 78കാരിയായ നോര്‍ത് കരോലൈന സ്വദേശിയുടെ സ്വത്ത് തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഫെഡറല്‍ ഏജന്റുമാരുമാണെന്ന് അവകാശപ്പെട്ട് ചിലര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതായി വയോധിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വയോധികയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് ഫോണില്‍ ബന്ധപ്പെട്ടവര്‍ അവകാശപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ന്നതിനാല്‍ "സുരക്ഷക്കായി' വന്‍ തുക പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഫെഡറല്‍ ഏജന്റ് എന്ന നിലയില്‍ പണം കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് സിങ്ങിനെ പൊലീസ് അറസ്ററ് ചെയ്തത്. നിലവില്‍ ഗില്‍ഫോര്‍ഡ് കൗണ്ടി തടങ്കല്‍ കേന്ദ്രത്തിലാണ് സിങ്.