ഷിക്കാഗോ: ഹൈദരാബാദിൽ നിന്നുള്ള വിദ്യാർഥിയെ ഷിക്കാഗോയിൽ കവർച്ചക്കാർ ആക്രമിച്ചു പരുക്കേൽപിച്ചു. സയ്യിദ് മസാഹിർ അലി ആക്രമിക്കപ്പെട്ടത് ചൊവാഴ്ച രാത്രി നോർത്ത് ക്യാമ്പ്ബെല്ലിൽ വച്ചാണ്.
ഭക്ഷണം പുറത്തു നിന്നു വാങ്ങി മടങ്ങുകയായിരുന്നു അലി. വഴിയരികിൽ പതുങ്ങി നിന്ന അക്രമികൾ ചാടി വീഴുകയായിരുന്നു.
അലിയുടെ മൂക്കിനു കാര്യമായ പരുക്കേറ്റതായി ചിത്രങ്ങളിൽ കാണാം. കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം കവർച്ച സംഘം പിടിച്ചു വാങ്ങി. മൊബൈൽ ഫോൺ തട്ടിയെടുത്തെന്ന് അലി പറഞ്ഞു.
മൂക്കിൽ നിന്നും വായിൽ നിന്നും നെറ്റിയിൽ നിന്നും ചോര വാർന്നൊഴുക്കുന്നത് വിഡിയോയിൽ കാണാം.
ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്സിറ്റിയിൽ ഐ ടി മാസ്റ്റേഴ്സ് വിദ്യാർഥിയാണ് അലി. അദ്ദേഹത്തിനു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്നു ഭാര്യ റുഖിയ ഫാത്തിമ റസ്‌വി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അപേക്ഷിച്ചു. മൂന്നു കുട്ടികളുമായി യുഎസിലേക്കു പോകാൻ തന്നെ സഹായിക്കണമെന്നും ഹൈദരാബാദിലുള്ള അവർ ആവശ്യപ്പെട്ടു.
അലിയോടു സംസാരിക്കാൻ ശ്രമിച്ചെന്ന് അവർ പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ ആഘാതത്തിൽ ആയതിനാൽ അലിക്കു സംസാരിക്കാൻ കഴിഞ്ഞില്ല.
അലിക്കും കുടുംബത്തിനും എല്ലാ സഹായവും നൽകുമെന്നു ഷിക്കാഗോയിലെ ഇന്ത്യൻ കോൺസലേറ്റ് പറഞ്ഞു.